ശബരിമല: മലിനമായ പമ്പാനദിയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. നീരൊഴുക്ക് കുറഞ്ഞ പമ്പ മലിനമായതോടെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടായതാണ് കാരണം. കോളീഫോം ബാക്ടീരിയയുടെ വര്‍ദ്ധനയും രാസപദാര്‍ത്ഥങ്ങള്‍ കലരുന്നതും ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. മലിനജലത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുമുണ്ട്.
സന്നിധാനത്തേയും പമ്പയിലേയും മാലിന്യ സംസ്ക്കരണ പ്ലാന്റില്‍നിന്നു പുറന്തളളുന്ന മലിനജലം ഒഴുകിയെത്തുന്നത് പമ്പയിലാണ്. ഇതുമൂലം കോളിഫോം ബാക്ടീരിയയുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ബാക്ടീരിയയുടെ എണ്ണം 30,000 കവിഞ്ഞതായാണ് വെളിപ്പെടുത്തല്‍. കൈവഴികളായ കൊച്ചുപമ്പയും കക്കിത്തോടും ത്രിവേണിയിലാണ് സംഗമിക്കുന്നത്. സംഗമിക്കുന്നതിന് തൊട്ടുമുമ്പ് നദിയില്‍നിന്നു ജലം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കോളീഫാം ബാക്ടീരിയയുടെ എണ്ണം 2400-6000 മാത്രമാണ്. ത്രിവേണി കടക്കുമ്പോഴാണ് ബാക്ടീരിയ വര്‍ദ്ധിക്കുന്നത്.
സ്വീവേജ് ട്രീന്റ്മെന്റ് പ്ലാന്റില്‍നിന്നു പുറന്തള്ളുന്ന ജലം നുണങ്ങാറിലൂടെ പമ്പയിലാണ് ഒഴുകിയെത്തുന്നത്. ശുദ്ധീകരണ പ്രക്രിയയുടെ അവസാനഘട്ടമായ ഓസണൈസേഷന്‍ പ്ലാന്റില്‍ കൃത്യമായി നടക്കാറില്ല. ഇതിനാല്‍ പുറന്തള്ളുന്ന ജലത്തില്‍ ക്ലോറിനേഷന് നടത്താറുണ്ട്. ഈ മലിനജലത്തിലൂടെ ഒഴുകിയെത്തുന്ന ക്ലോറിന്റെ അംശവും പമ്പയിലെ ജലത്തെ മലിനമാക്കുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുബോള് ചെളിയിളകുന്നതുമൂലം ഭക്തരില്‍ പലരും പമ്പാ സ്നാനം ഉപേക്ഷിക്കുകയാണ്.
കുളിച്ച് പിതൃതര്‍പ്പണവും ചെയ്താണ് ഭക്തരില്‍ ഭൂരിഭാഗവും മല കയറിയിരുന്നത്. ഇതോടെ പിതൃതര്‍പ്പണത്തിന് തിരക്കും കുറഞ്ഞു. ഭക്തര്‍ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണതക്ക് കുറവുമില്ല.
അപ്പം നിര്‍മ്മാണം : അരി വേര്‍തിരിക്കാന്‍ യന്ത്രം
ശബരിമല: ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള അരി വേര്‍തിരിക്കലിന് അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ യന്ത്രം ഏര്‍പ്പെടുത്തും. ഇരുമുടിക്കെട്ടുകളിലെ അരി ശേഖരിച്ച് രണ്ടുവട്ടം കഴുകിയാണ് അപ്പമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വൃത്തിയും ഗുണവും സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം ഉന്നയിച്ച സംശയം ഇത്തവണ അപ്പം നിര്‍മ്മാണം തടസ്സപ്പെടുത്തിയിരുന്നു.
അരിയിലെ കല്ലും നെല്ലും മാലിന്യങ്ങളും വേര്‍തിരിക്കുന്നത് മുതല്‍ കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് അപ്പത്തിന് ശരിയാക്കുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രവത്കൃതമാക്കുന്നതോടെ കൂടുതല്‍ നിലവാരത്തിലുള്ള അപ്പം ലഭ്യമാവുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: