ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഹര്‍ജി സാക്ഷ്യപ്പെടുത്തിയത്.
തിരുത്തല്‍ ഹര്‍ജികള്‍ ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകന് സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. സൗമ്യയുടെ അമ്മ സുമതിയും തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും.
ഹര്‍ജി ചേമ്പറില്‍ വച്ചാണ് പരിഗണിക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ക്കൊപ്പം മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍ കൂടി ഉണ്ടാകും. പരസ്യവാദം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട് മുറിവുകളില്‍ ഒന്നിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയതും കോടതി ശരിവച്ചിരുന്നു. എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്ന് വീണത് മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്.
ട്രെയിനില്‍ വച്ചുണ്ടായ പരിക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായുള്ള പ്രോസിക്യൂഷന് വാദവും നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: