പൂനെ: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് മൂന്നായി വിഭജിച്ച് കേരളത്തിന്റെ കുത്തക തകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ലോബി നടത്തിയ ശ്രമത്തിന് ആദ്യ തിരിച്ചടി. മൂന്നായി വിഭജിച്ച ശേഷം ആദ്യമായി നടക്കുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സീനിയര്‍’വിഭാഗത്തില്‍ കേരളം കിരീടം നിലനിര്‍ത്തിയത് വ്യക്തമായ ആധിപത്യത്തോടെ. തുടര്‍ച്ചയായ 20-ാം തവണയാണ് കേരളം സീനിയര്‍ വിഭാഗത്തില്‍ കിരീടം നേടുന്നത്. എങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായിക മാമാങ്കം മൂന്നായി വിഭജിക്കപ്പെട്ടതോടെ പഴയ ആരവവും മേളക്കൊഴുപ്പും ഇത്തവണയുണ്ടായില്ല.
ഇന്നലെ നാല് പുതിയ റെക്കോഡുകള്‍ കൂടി പിറന്നു. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാനുവല്‍, 200 മീറ്ററില്‍ പശ്ചിമബംഗാളിന്റെ രാജശ്രീ പ്രസാദ്, 4-100 മീറ്റര്‍ റിലേയില്‍ തമിഴ്നാട് ടീം, ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ ഹര്ഷവര്ദ്ധന് ബോസ്ലെ എന്നിവരാണ് നിലവിലെ റെക്കോഡ് തിരുത്തിയത്. ഇതോടെ നാല് ദിവസമായി നടന്ന അത്ലറ്റിക് മീറ്റില്‍ ആകെ 11 റെക്കോഡുകള്‍ പിറന്നു.
ഇരുന്നൂറില്‍ അജ്മല്‍
ട്രാക്കില്‍ തീപടര്‍ത്തിയ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മല്‍ പൊന്നണിഞ്ഞു. സ്റ്റാര്‍ട്ടിങ് മുതല്‍ പന്തയക്കുതിരയെപ്പോലെ പാഞ്ഞ അജ്മല്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ ഝാര്‍ഖണ്ഡിന്റെ അമിത്കുമാര്‍ യാദവിനെ പിന്തള്ളിയാണ് സ്വര്‍ണം നേടിയത്. 21.98 സെക്കന്‍ഡിലായിരുന്നു അജ്മലിന്റെ ഫിനിഷ്. 21.99 സെക്കന്‍ഡിലാണ് അമിത്കുമാര്‍ ഫിനിഷ് ലൈന്‍ കടന്നത്. ഈയിനത്തില്‍ ലിബിന് ഷിബുവിലൂടെ (22.20 സെക്കന്‍ഡ്) വെങ്കലവും കേരളത്തിന്. കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിന് അജ്മലിന് 100 മീറ്ററില്‍ സ്വര്‍ണം നഷ്ടമായിരുന്നു.
അബിതയ്ക്ക് റെക്കോഡ് ഡബിള്‍
800 മീറ്ററില്‍ റെക്കോഡോടെ പൊന്നണിഞ്ഞ മലയാളിയുടെ അഭിമാനതാരം അബിത മേരി മാനുവലിന് എതിരില്ല. എതിരാളികളെ 50 മീറ്ററോളം പിന്നിലാക്കി കുതിച്ച അബിത 2:0853 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്. തമിഴ്നാടിന്റെ എല്‍. സമ്യശ്രീ വെള്ളിയും (2:13.69) ദല്‍ഹിയുടെ അങ്കിത ചാഹല്‍ വെങ്കലവും (2:15.06) നേടി. മീറ്റിന്റെ രണ്ടാം ദിനം 400 മീറ്ററിലും അബിത റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റിലെ ഏക റെക്കോഡ് ഡബിളിനും അബിത അര്‍ഹയായി.
ഹര്‍ഡിലിന് മീതെ പറന്ന് അനില
അബിതയുടെ റെക്കോഡ് പ്രകടനത്തിന് പിന്നാലെ നടന്ന പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും വെങ്കലവും കേരളത്തിന്. തുടക്കം മുതല്‍ മികച്ച രീതിയില്‍ ഓടിയ അനില വേണു 1:04.00 സെക്കന്‍ഡിലാണ് പൊന്നണിഞ്ഞത്. കര്‍ണാടകത്തിന്റെ ബിബിഷ. എം.ബി വെള്ളി (1:04.88) നേടിയപ്പോള്‍, കേരളത്തിന്റെ അര്‍ഷിത. എസിന് വെങ്കലം (1:05.50). അവസാന ഹര്‍ഡിലില്‍ തട്ടി കാലിടറയിതാണ് അര്‍ഷിതയുടെ വെള്ളി നഷ്ടപ്പെടുത്തിയത്. അതുവരെ അനിലക്ക് തൊട്ടുപിന്നിലായായിരുന്നു അര്‍ഷിത.
ആണ്‍കുട്ടികളില്‍ എ. മുഹമ്മദ് അനസ് വെള്ളി (54.35 സെക്കന്‍ഡ്) നേടിയപ്പോള്‍ മഹാരാഷ്ട്രയുടെ ഹര്ഷവര്ദ്ധന് ബോസ്ലെ റെക്കോഡോടെ സ്വര്‍ണമണിഞ്ഞു (53.12). 2015-ല്‍ റാഞ്ചിയില്‍ കേരളത്തിന്റെ എം.പി. ജാബിര്‍ സ്ഥാപിച്ച 53.90 സെക്കന്‍ഡാണ് പഴങ്കഥയായത്. കര്‍ണാടകത്തിന്റെ അക്ഷയ്ക്ക് വെങ്കലം.
റിലേയില്‍ തീപാറിച്ച് ഓംകാര്‍
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഏറ്റവും ആവേശകരമായത് ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ. അവസാന ലാപ്പിലോടിയ ഓംകാര്‍ നാഥ് മസില് വേദന കാരണം തളര്‍ന്നെങ്കിലും മനഃസാന്നിദ്ധ്യം കൈവിടാതെ മുന്നേറിയതോടെയാണ് കേരളത്തിന് സ്വര്‍ണം നേടാനായത്. അലന്. കെ.ജെ, നിബിന് ബൈജു, മുഹമ്മദ് അജ്മല്‍, ഓംകാര്‍ നാഥ് എന്നിവരടങ്ങിയ ടീം 41.83 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് മീറ്റിലെ അവസാന ഇനത്തില്‍ പൊന്നണിഞ്ഞത്.
ആദ്യ ലാപ്പിലോടിയ അലനും രണ്ടാം ലാപ്പിലോടിയ നിബിനും മികച്ച രീതിയില്‍ കുതിച്ചെങ്കിലും മൂന്നാം ലാപ്പിലോടിയ മുഹമ്മദ് അജ്മലാണ് വ്യക്തമായ ലീഡോടെ ആങ്കര്‍ ലാപ്പിനിറങ്ങിയ ഓംകാറിന് ബാറ്റണ്‍ കൈമാറി. ബാറ്റണ്‍ ഏറ്റുവാങ്ങിയ ഓംകാര്‍ അനായാസം കുതിച്ചുപാഞ്ഞെങ്കിലും ഫിനിഷിങ് ലൈനിന് കുറച്ചു മീറ്റര്‍ അകലെവച്ച് മസില് വേദന പിടികൂടി. എന്നാല്‍ കേരളത്തെ പൊന്നണിയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ വേദന കടിച്ചുപിടിച്ച് ഓടിയ ഓംകാര്‍ ഫിനിഷ് ലൈന്‍ കടന്നതോടെ ട്രാക്കിന് പുറത്തേക്ക് വീണു. 42.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാട് വെള്ളിയും 42.40 സെക്കന്‍ഡില്‍ മഹാരാഷ്ട്ര വെങ്കലവും നേടി.
എന്നാല്‍, ഏറെ പ്രതീക്ഷയര്‍പ്പിച്ച പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളികൊണ്ട് തൃപ്തരായി. വി. ശാലിനി, കെ. രാമലക്ഷ്മി, വി. ശുഭ, വി. തമിഴ്സെല്വി എന്നിവരടങ്ങിയ തമിഴ്നാട് 47.40 സെക്കന്‍ഡില്‍ പുതിയ റെക്കോഡോടെ സ്വര്‍ണം നേടി. അഞ്ജന. എം, അബിഗേല്‍ ആരോഗ്യനാഥന്‍, നിഭ. കെ.എം, അഞ്ജലി ജോണ്സണ് എന്നിവരടങ്ങിയ കേരള ടീം 48.26 സെക്കന്‍ഡിലാണ് വെള്ളിനേടിയത്. വെങ്കലം കര്‍ണാടകത്തിന്.
രാജശ്രീക്ക് സ്പ്രിന്റ് ഡബിള്‍
പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദിന് സ്പ്രിന്റ് ഡബിള്‍. ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞാണ് രാജശ്രീ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്പ്രിന്റ് ഡബിള്‍ നേടിയത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന രാജശ്രീ, 200 മീറ്ററില്‍ 24.68 സെക്കന്‍ഡില്‍ പുതിയ റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. മഹാരാഷ്ട്രയുടെ രശ്മി ഷെരാഘര്‍ 2015-ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 25 സെക്കന്‍ഡ് മറികടന്നു. വെള്ളിയും വെങ്കലവും നേടിയവരും നിലവിലെ റെക്കോഡ് മറികടന്നു. മഹാരാഷ്ട്രയുടെ റൊസാലിന്‍ റൂബന്‍ ലൂയിസ് വെള്ളിയും (24.80), തമിഴ്നാടിന്റെ വി. ശുഭ വെങ്കലവും (24.96) നേടി. ഈയിനത്തില്‍ കേരളത്തിന് മത്സരിക്കാനാരുമുണ്ടായിരുന്നില്ല.
ക്രോസ് കണ്ട്രിയില് വെങ്കലം
കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്രോസ് കണ്ട്രിയില് കേരളം വെങ്കലം കൊണ്ട് തൃപ്തരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി സ്കൂളിന്റെ പി.എന്‍. അജിത്ത് വെങ്കലം നേടി. ഈയിനത്തി ല്‍ പൊന്നണിഞ്ഞ ഗുജറാത്തിന്റെ അജീത്കുമാര്‍ ട്രിപ്പിള്‍ സ്വര്‍ണത്തിന് അവകാശി. മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്‍ണ ജേതാവാണ് അജീത് കുമാര്‍. വിദ്യാഭാരതിയുടെ ധര്‍മ്മേന്ദ്രകുമാര്‍ യാദവിന് വെള്ളി.
പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം നിരാശപ്പെടുത്തി. കെ.ആര്. ആതിര നാലാമതും സാന്ദ്ര എസ്. നായര്‍ എട്ടാമതുമാണ് ഫിനിഷ് ചെയ്തത്. ഇൗയിനത്തില്‍ മൂന്ന് മെഡലുകളും മഹാരാഷ്ട്രയ്ക്ക്. പൂനം ദിന്‍കര്‍ സ്വര്‍ണവും കോമള്‍ ചന്ദ്രക വെള്ളിയും സ്യാലി സതീഷ് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: