കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ റൗണ്ടില്‍ കേരളത്തിന് രണ്ടാം ജയം. ആന്ധ്രപ്രദേശിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ഫൈനല്‍ റൗണ്ടിലേക്ക് അടുത്തു കേരളം. നായകന് ഉസ്മാന്, സഹല്‍ അബ്ദുള്‍സമദ്, എസ്. ലിജോയി എന്നിവര്‍ സ്കോറര്‍മാര്‍.
രണ്ടാം മിനുട്ടില്‍ ഗോള്‍ നേടി ഉസ്മാന് കേരളത്തെ മുന്നിലെത്തിച്ചു. ഇരുപത്തി രണ്ടാം മിനുട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. മധ്യനിരയില്‍ നിന്നു പന്തുമായുള്ള കുതിപ്പിനിടെ അഞ്ച് ആന്ധ്രാ താരങ്ങളെ മറികടന്ന് പെനാള്‍ട്ടി ബോക്സിനടുത്തെത്തിയ സഹല്‍ തൊടുത്ത ഷോട്ട് ഗോളിയുടെ കൈയില്‍ തട്ടി വലയുടെ ഇടത് മൂലയിലേക്ക് ഇരച്ച് കയറി.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ ലിജോ ആറ് മിനുട്ട് കഴിയും മുമ്പേ ആതിഥേയരുടെ പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ കേരളം നിറം മങ്ങി. ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാള്‍ട്ടി ക്വിക്ക് ജോബി ജസ്റ്റിന് പുറത്തേക്കടിച്ചുകളഞ്ഞതും നിരാശയായി.
അതേസമയം, പേണ്ടിച്ചേരിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ആദ്യ ജയം നേടിയ കര്‍ണാടകം സാധ്യത നിലനിര്‍ത്തി. രണ്ട് കളി തോറ്റ പോണ്ടിച്ചേരി പുറത്ത്.
നാളെ കര്‍ണാടകയെ നേരിടുന്ന കേരളത്തിന് സമനില പോലും മുന്നേറാന്‍ തുണയ്ക്കും. ഇന്ന് ഉച്ചയ്ക്ക് 1.45ന് നടക്കുന്ന കളിയില്‍ തെലങ്കാന തമിഴ്നാടിനേയും വൈകിട്ട് നാലിന് ലക്ഷദീപ് സര്‍വ്വീസസിനേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: