ബെംഗളൂരു: ഭാരതീയ തത്വചിന്തകനും കശ്മീരി ശൈവസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ അഭിനവ ഗുപ്തന്റെ ആയിരാമത് ജന്മദിനാഘോഷത്തിന്റെ സമാപനം രണ്ട് ദിവസത്തെ വൈജ്ഞാനിക സമ്മേളനത്തോടെ ബെംഗളൂരുവില്‍ സമാപിച്ചു. കനകപുര റോഡിലെ ജീവനകല ആശ്രമത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഭിനവ ഗുപ്തന്റെ തത്വചിന്തയും കൃതികളും കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി ഡോ. നിര്‍മല്‍സിങ് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. അഭിനവ ഗുപ്തന്റെ തത്വചിന്ത ശരിയായ കാഴ്ചപ്പാടില്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും വേണം. ആയിരം വര്‍ഷം മുമ്പെന്നപോലെ ഇന്നും അവ പ്രസക്തമാണ്. സാംസ്കാരിക പൈതൃകവുമായി ബന്ധം സ്ഥാപിക്കുന്നതോടെ യുവാക്കള്‍ക്ക് ഛിദ്രശക്തികളെ കശ്മീരില്‍നിന്ന് പുറന്തള്ളാനാവും, അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖും ചിന്തകനുമായ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ഋഷിപരമ്പരയുടെ മഹത്വത്തിന്റെ പ്രതീകമാണ് അഭിനവ ഗുപ്തനെന്ന് അദ്ദേഹം പറഞ്ഞു. ”ഭാരതത്തിന്റെ ചരിത്രം നിരന്തരമായ നവോത്ഥാനത്തിന്റേതാണ്. ഇതിന് നിരവധി മഹാപുരുഷന്മാരുടെ സംഭാവനയുണ്ട്. ഇവര്‍ക്കിടയിലെ അതുല്യനായ ആചാര്യനാണ് അഭിനവഗുപ്തന്,” അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിനവ ഗുപ്തന് വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. നമ്മുടെ ചരിത്രത്തിന്റെയും തത്വചിന്തകരുടെയും സവിശേഷതകള്‍ പുതിയ തലമുറ ശരിയായി മനസിലാക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, രവിശങ്കര്‍ പ്രസാദ്, അഭിനവ ഗുപ്തന് ജന്മദിനാഘോഷസമിതി വര്‍ക്കിംഗ് ചെയര്മാന് ജവഹര്‍ലാല്‍ കൗള്‍, വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, കോളമിസ്റ്റുകള്‍, നിയമജ്ഞര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. അഭിനവ ഗുപ്തന്റെ കൃതികളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും എട്ട് ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: