ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി തുടരുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്ന അഖിലേഷ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചു. 90 ശതമാനം എംഎല്‍മാരുടെ പിന്തുണയുണ്ടെന്ന് അഖിലേഷ് വിഭാഗം അവകാശപ്പെടുന്നു. 212 എംഎല്‍എമാരുടെയും 56 എംഎല്‍സിമാരുടെയും 15 എംപിമാരുടെയും ഒപ്പുകള്‍ നല്‍കിയതായി അഖിലേഷിനൊപ്പമുള്ള രാംഗോപാല്‍ യാദവ് പറഞ്ഞു. യഥാര്‍ഥ സമാജ്വാദി പാര്‍ട്ടി തങ്ങളുടേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുലായവും പാര്‍ട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും എംപിമാരുടെയും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന് ഇരുവിഭാഗത്തോടും ആവശ്യപ്പെടുകയായിരുന്നു. മുലായം കഴിഞ്ഞദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചു.
അസംഖാന്റെ മധ്യസ്ഥതയില്‍ ആരംഭിച്ച ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതോടെ മുലായത്തിനൊപ്പമുള്ള ശിവ്പാല്‍ യാദവ് അഖിലേഷിനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അഖിലേഷ് വഴങ്ങിയില്ല. ഇന്നലെ അസംഖാന്, ശിവ്പാല്‍, അംബികാ ചൗധരി, സ്പീക്കര്‍ മാതാ പ്രസാദ് പാണ്ഡെ തുടങ്ങിയവരുമായി മുലായം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. എന്നാല്‍ എല്ലാം ഭംഗിയായി അവസാനിക്കുമെന്ന് ചൗധരി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എസ്പി ട്രഷററും രാജ്യസഭാ എംപിയുമായ സഞ്ജയ് സേത് അകിലേഷിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: