തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ഇ.പി. ജയരാജയനെയും പി.കെ. ശ്രീമതിയെയും ഭയന്ന് പിണറായി വിജയന് ഒത്തുതീര്‍പ്പിന്. വി.എസ്. അച്യുതാനന്ദനെതിരെ തത്കാലം ശിക്ഷാനടപടി വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
വി എസിനെ അനുനയിപ്പിക്കാന്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് രംഗത്തെത്തിയതും സംസ്ഥാനനേതൃത്വത്തിന് തിരിച്ചടിയായി. വി എസിനെതിരായ പിബി കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുക്കാതെ ഇന്നത്തേക്ക് മാറ്റി. നിരന്തരം അച്ചടക്കം ലംഘിക്കുന്ന വി എസിനെ ഒതുക്കാന്‍ ഒരുക്കിയ കുരുക്കുകള്‍ അവസാനം പിണറായിക്ക് തന്നെ അഴിക്കേണ്ടിവന്നു. ബന്ധുനിയമന വിവാദത്തില്‍ ജയരാജനും ശ്രീമതിക്കും എതിരെ നടപടിയെടുക്കുന്നത് തനിക്കും ദോഷം ചെയ്യുമെന്ന ഭയമാണ് പിണറായിയെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതനാക്കിയത്.
ബന്ധു നിയമനക്കേസില്‍ ജയരാജനെ വിജിലന്‍സ് ഒന്നാംപ്രതിയാക്കിയതോടെ സിപിഎം ഔദ്യോഗികപക്ഷം കടുത്ത പ്രതിരോധത്തിലായി. കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോ യോഗവും നടന്നുകൊണ്ടിരിക്കെയാണ് മന്ത്രിമാര്‍ക്കെതിരായ കേസ്. മന്ത്രിമേഴ്സിക്കുട്ടിയമ്മയും അഴിമതി നടത്തി വിജിലന്‍സ് കേസില്‍ പെട്ടു. മന്ത്രി എം.എം. മണിക്കെതിരായ കൊലക്കേസില്‍ വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. മണിയുടെ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളിയത് വന്‍ തിരിച്ചടിയായി. ഇങ്ങനെ പ്രതികൂല സാഹചര്യത്തില്‍ വി എസിനെതിരെ നടപടിയുമായി മുന്നോട്ടു പോകുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്ന താണ് പിണറായിയെയും കൂട്ടരെയും ധര്‍മസങ്കടത്തിലാക്കിയത്.
ജയരാജനും ശ്രീമതിയും മനസ്സുതുറന്നാല്‍ തനിക്ക് ദോഷം ചെയ്യുമെന്ന് പിണറായിക്കറിയാം. അതിനാലാണ് പ്രകാശ് കാരാട്ട് തെറ്റു തിരുത്തല്‍ ഫോര്‍മുലയുമായി ജയരാജനെ രക്ഷിക്കാന്‍ രംഗത്തെത്തിയത്. അന്വേഷണം നടക്കട്ടെ. പ്രശ്നങ്ങളുടെ ചൂടാറുമ്പോള്‍ ചെറിയ ശിക്ഷനല്കി ബന്ധുനിയമനം ഒതുക്കാമെന്നാണ് ധാരണ. ഫെബ്രുവരിയില്‍ ലാവ്ലിന് കേസില്‍ അപ്പീല്‍ വേണമോ വേണ്ടയോ എന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ചാവേറാകാന്‍ ജയരാജന് വേണമെന്ന ബോധ്യവും പിണറായിക്കുണ്ട്.
തൊഴിലാളികള്‍ക്കിടയില്‍ കര്‍ഷകരുടെ ഇടയിലും പാര്‍ട്ടി ശക്തിപ്രാപിക്കണമെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നയം വിജയിപ്പിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം കേന്ദ്രകമ്മറ്റിയില്‍ ഉയര്‍ന്നു. ഇന്നലെ സംസാരിച്ച കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഒട്ടുമിക്ക പേരും ഈ വിമര്‍ശനം ഉന്നയിച്ചു.
അതിനിടെ ബന്ധുനിയമന വിവാദത്തില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഇ.പി. ജയരാജന് ഇന്ന് കേന്ദ്രകമ്മറ്റിയില്‍ സംസാരിക്കും. വീഴ്ച സംഭവിച്ചു. ഇതില്‍ ഖേദമുണ്ട്. തെറ്റു തിരുത്താന്‍ അവസരം നല്‍കണം. ജയരാജന് പറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: