ന്യൂദല്‍ഹി: നികുതി വെട്ടിക്കുന്നത് രാജ്യത്ത് അധാര്‍മ്മികമോ അസന്മാര്ഗ്ഗികമോ ആയല്ല പരിഗണിക്കപ്പെടുന്നതെന്നും ഇത് ജീവിതരീതിയായി മാറിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.
125 കോടി ജനങ്ങളില്‍ ആകെ 3.7 കോടി ആളുകളാണ് 2015-16ല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ഇതില്‍ 99 ലക്ഷത്തിന്റെ വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയാണ്. ഇവര്‍ നികുതി നല്‍കേണ്ടതില്ല. 10 ലക്ഷത്തിന് മുകളില്‍ വരുമാനം വെളിപ്പെടുത്തിയത് 24 ലക്ഷം പേര് മാത്രം. സര്‍ക്കാരിന് നികുതി നഷ്ടപ്പെടുന്നതിന് ഇതിലും മികച്ച ഉദാഹരണമില്ല. ദരിദ്രരുടെ ക്ഷേമത്തിനും ദേശസുരക്ഷക്കുമുള്ള ചെലവുകളില്‍ ഇത് കാരണം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യത്തിന് പകരം പുതിയ സാഹചര്യം സൃഷ്ടിക്കുകയാണ് നോട്ട് റദ്ദാക്കലെന്നും ജയ്റ്റ്ലി വ്യക്തമാക്കി. നോട്ട് റദ്ദാക്കലിന് രണ്ട് മാസം തികയുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജയ്റ്റ്ലി നിലപാട് വ്യക്തമാക്കിയത്.
ബാങ്കില്‍ തിരിച്ചെത്തിയ പണം മുഴുവന്‍ നിയമവിധേയമല്ല. ബാങ്കില്‍ നിക്ഷേപിച്ചു എന്നതിനാല്‍ കള്ളപ്പണത്തിന്റെ നിറം മാറില്ല. പണം ആരുടേതാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതിന് നികുതി ചുമത്തും. സ്വമേധയാ വെളിപ്പെടുത്തിയാലും പരിശോധനയില്‍ കണ്ടെത്തിയാലും ഉയര്‍ന്ന നികുതിയും പിഴയും ചുമത്താം. ബാങ്കുകളില്‍ ധാരാളം പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ പലിശ നിരക്ക് കുറക്കും. കണക്കില്ലാതിരുന്ന ലക്ഷക്കണക്കിന് കോടികള്‍ ഇപ്പോള്‍ ബാങ്കിംഗ് സംവിധാനത്തിലെത്തി.
നികുതി അടച്ചതിന് ശേഷം ഇത് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കപ്പെടും. മൊത്ത ആഭ്യന്തര ഉത്പാദനം ഭാവിയില്‍ വര്‍ദ്ധിക്കും. പണവിനിമയം ബാങ്കിംഗ് സംവിധാനത്തിലൂടെയാക്കുന്നത് നികുതി വരുമാനം കൂട്ടും. ഒരിടത്തും അശാന്തി ഉണ്ടാവാതെ തീരുമാനം നടപ്പാക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ പിന്തുണച്ചതായി സര്‍വ്വെകള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിനെയും രാഹുലിനെയും ജയ്റ്റ്ലി വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദി ഭാവി തലമുറയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് രാഹുലിന്റെ ചിന്തയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനം ഈ മാസം 31ന് ആരംഭിക്കാനിരിക്കെയാണ് ജയ്റ്റ്ലിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മോദിയുടെയും രാഹുലിന്റെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. സാങ്കേതിക വിദ്യയിലൂന്നിയ ഭാവി സാമ്പത്തികരംഗമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാഷ്ട്രീയ രംഗത്തും സുതാര്യത വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ എതിരാളികള്‍ക്ക് കറന്‍സി ഇടപാടുകള്‍ക്ക് ആധിപത്യമുള്ള സമൂഹമാണ് വേണ്ടത്. സാങ്കേതിക വിദ്യയെയും മാറ്റങ്ങളെയും പരിഷ്കരണത്തെയും കോണ്‍ഗ്രസ്സിനെപ്പോലൊരു ദേശീയ പാര്‍ട്ടി എതിര്‍ക്കുന്നത് ദുരന്തമാണെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: