ന്യൂദല്‍ഹി: നോട്ട് റദ്ദാക്കുന്നതിന് മുന്‍പുള്ള ബാങ്ക് നിക്ഷേപങ്ങളും പരിശോധനയില്‍. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. സേവിംഗ്സ് അക്കൗണ്ടിലെ വിവരങ്ങള്‍ നല്കാന് ബാങ്കുകള്‍ക്ക് വകുപ്പ് നിര്‍ദ്ദേശം നല്കി. നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. അക്കൗണ്ട് ഉടമകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.
അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് പാന്‍ നമ്പര്‍ ഇല്ലാത്തവരോട് ഫെബ്രുവരി 28ന് മുന്‍പ് ഇത് നല്കാന് നിര്‍ദ്ദേശിക്കണമെന്നും ബാങ്കുകളോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളും പോസ്റ്റോഫീസുകളും നിക്ഷേപ വിവരങ്ങള്‍ സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആദായ നികുതി വകുപ്പ് നിയമത്തിലെ 114 ബി പ്രകാരം പാന്‍കാര്‍ഡിലെയും സത്യവാങ്മൂലത്തിലെയും വിവരങ്ങള്‍ രേഖപ്പെടുത്തണം.
നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്. നാല് ലക്ഷം കോടിയുടെ വന്‍ നിക്ഷേപങ്ങള്‍ അന്വേഷണത്തിലാണ്. രണ്ട് ലക്ഷത്തിന് മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും അരലക്ഷത്തിന് മുകളിലുള്ള ഒരു ദിവസത്തെ നിക്ഷേപവും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: