ബംഗളൂരു: ബംഗളുരു കമ്മനഹള്ളിയില്‍ നടന്ന രണ്ടാം പീഡനശ്രമം ആസൂത്രിതമായിരുന്നെന്ന് റിപ്പോര്‍ട്ട്. പുതുവത്സരരാവില്‍ പൊതുവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു പെണ്‍കുട്ടി കൂടി പരാതിയുമായെത്തിയത്.
അതേ സ്ഥലത്ത് രാവിലെ ആറരയോടെ ഒരു യുവാവ് തന്നെ പിന്തുടര്ന്നെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ഇവരുടെ പരാതി. അതേസമയം മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന് പറയുന്ന യുവാവ് സഹോദരീ ഭര്‍ത്താവാണെന്നും ഇരുവരും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നും പൊലീസിന് ബോധ്യപ്പെട്ടു. സഹോദരീഭര്‍ത്താവുമായി പ്രണയത്തിലായ പെണ്‍കുട്ടി ഇയാളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നു. സമുദായ നിയമം അനുസരിച്ച് പീഡിപ്പിച്ച വ്യക്തിക്ക് ഇരയെ വിവാഹം കഴിക്കാം എന്ന സാധ്യത പ്രയോജനപ്പെടുത്താനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ കള്ളത്തരം പൊളിയുകയായിരുന്നു.
ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. സിസിടിവിക്കു പിന്നിലായിരുന്നു അതിക്രമം എന്നതിനാലാണ് ദൃശ്യങ്ങള്‍ അതില്‍ പതിയാഞ്ഞതെന്നായിരുന്നു പെണ്‍കുട്ടി നല്കിയ വിശദീകരണം. പരാതിയില്‍ പറയുന്ന സമയത്ത് യുവാവ് ഇവരെ പിന്തുടരുന്നതിന്റെ അവ്യക്ത ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
പുതുവത്സരരാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നതില്‍ വ്യാപകവിമര്‍ശനം ഉയരുന്നതിനിടെ പെണ്‍കുട്ടി നല്കിയ പരാതി പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിരുന്നു. ഇതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടി പരസ്പര വിരുദ്ധമൊഴി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: