ശബരിമല: ശബരിമലയിലെ പ്രസാദങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ കമ്പനിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജന്മഭൂമിയില് പ്രസിദ്ധീകരിച്ച തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് എക്സിക്യുട്ടീവ് ഓഫീസറുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പരാതി സൈബര്‍ സെല്ലിന് കൈമാറി. ഹൈദരാബാദ് ആസ്ഥാനമായ ബുക്ക് മൈ ദര്ശന് എന്ന സ്വകാര്യ ഓണ്‍ലൈന്‍ കമ്പനിയാണ് അവരുടെ വെബ്സൈറ്റിലൂടെ വന്‍തുക ഈടാക്കി പ്രസാദം വാഗ്ദാനം നല്‍കിയിരുന്നത്.
ശബരിമല പ്രസാദം സ്വകാര്യ ഏജന്‍സികള്‍ മുഖേന വിതരണം ചെയ്യാന്‍ അനുമതിയില്ലെന്നിരിക്കെയാണ് വിതരണ വാഗ്ദാനവുമായി കമ്പനി രംഗത്തെത്തിയത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ കോര്‍പ്പറേറ്റ് ഓഫീസിന്റെ വിലാസവും വിജയവാഡ, ശ്രീശൈലം, മന്ത്രാലയം, ബസാറ, വേമുല്വാഡ, ശ്രീകാളഹസ്തി അണ്ണാവരം, തിരുപ്പതി, ഷിര്‍ദി എന്നിവയ്ക്കുപുറമെ ശബരിമലയിലും ബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായും സൈറ്റില്‍ പറഞ്ഞിരുന്നു.
375, 225 രൂപ നിരക്കില്‍ രണ്ടുതരം കിറ്റുകള്‍ സന്നിധാനത്തുനിന്ന് വിതരണം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇരട്ടിതുക ഈടാക്കി സ്വകാര്യ ഏജന്‍സിയുടെ നടപടി. പരിസ്ഥിതി സൗഹൃദ ഇരുമുടിക്കെട്ടും ലഭ്യമാക്കുമെന്ന് ഏജന്‍സി പരസ്യം പറയുന്നു. 27 ഇനങ്ങളടങ്ങിയ ഇരുമുടിക്കെട്ടിന് 378 രൂപയാണ്. രാജ്യത്തെ പല പ്രമുഖ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും ലഭ്യമാക്കുമെന്നും സൈറ്റില്‍ പറയുന്നു.
വിവിധ ക്ഷേത്രദര്‍ശനം, മുഹൂര്‍ത്തം, ജാതകം, പൂജാസാമഗ്രികള്‍ എന്നിവ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നും ബുക്കിംഗ് സൗകര്യം, പുരോഹിത സേവനങ്ങള്‍, പൂജ, അന്നദാനം എന്നിവ ഉടന്‍ ആരംഭിക്കുമെന്നും സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: