പീരുമേട്: ശബരിമല തീര്‍ത്ഥാടകരെ വലച്ച് പ്രധാന ഇടത്താവളമായ സത്രം. ഇവിടെ എത്തുന്ന തീര്‍ത്ഥാടകരോടുള്ള അവഗണനയ്ക്ക് മകരവിളക്ക് കാലം അവസാനിക്കാറായിട്ടും പരിഹാരം ഉണ്ടാകുന്നില്ല.
ദിവസേന ആയിരങ്ങള്‍ കാല്‍നടയായി സന്നിധാനത്തേക്ക് പോകുന്ന പാതയായിട്ടും, കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഒരു താല്‍ക്കാലിക ശൗചാലയം പണിതീര്‍ത്തത്. അതും വെള്ളത്തിനുള്ള സൗകര്യം ഇല്ലാതെ. തീര്‍ത്ഥാടകര്‍ ഇതുമൂലം സ്വകാര്യ വ്യക്തികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലാണ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി പോകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവിടെ ഇതുവരെ യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ല. തിര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഇവിടെ പരിമിതമാണ്. 50 പേര്‍ക്ക് പോലും ഉള്ള സൗകര്യം ഒരുക്കാന്‍ പഞ്ചായത്തിനായിട്ടില്ല. പുല്ല്മേട് ദുരന്തം നടന്ന് 6 വര്‍ഷം തികയുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് സത്രത്തില്‍ വേണ്ട സൗകര്യമൊരുക്കുമെന്ന വാഗ്ദാനം മാത്രം ബാക്കിയാകുകയാണ്.
ഈ വര്‍ഷമാണ് ദുരന്തത്തിന് ശേഷം ഇത്രയും അധികം ആളുകള്‍ എത്തുന്നതെന്നതും പ്രത്യേകതയാണ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്കേറുകയാണ്.
തീര്‍ത്ഥാടകരെ രാവിലെ ആറ് മുതല്‍ 2 വരെയാണ് സത്രം വഴി കടത്തിവിട്ടുകൊണ്ടിരുന്നത്. തിരക്കേറിയതോടെ രാവിലെ 7.30 മുതല്‍ ഒരുമണി വരെയാക്കി ഇത് ചുരുക്കി. ഇത് അറിയാതെ എത്തുന്നവരും കുടുങ്ങുന്നുണ്ട്. കുറച്ച് സമയത്തിനുള്ളില്‍ ഇത്രയും ആളുകളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ഫോട്ടോയും പോലീസ് തയ്യാറാക്കി വരുമ്പോഴേക്ക് കാലതാമസം ഉണ്ടാകുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ഒരുമണികഴിഞ്ഞ് അഞ്ച് മിനിറ്റായെന്ന കാരണം പറഞ്ഞ് ഇരുപതോളം തീര്‍ത്ഥാടകരെ കടത്തിവിട്ടില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളുമായി വന്നവര്‍ ഒരു ദിവസം കൂടി സത്രത്തില്‍ തങ്ങേണ്ടി വന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും തീര്‍ത്ഥാടകരെ വലയ്ക്കുന്നുണ്ട്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് ദുരിതമാകുകയാണ്. സീസണ് തുടങ്ങുന്നതിന് ഒരുമാസം മുമ്പ് വിവിധ വകുപ്പുകള്‍ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പറഞ്ഞിട്ട് നല്ല കുടിവെള്ളമോ ഭക്ഷണമോ നല്‍കുന്നതിന് പോലും തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: