ശബരിമല: മകരവിളക്കു മഹോത്സവത്തിന് ശബരിമലയിലുണ്ടാകുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് ശരംകുത്തിയില്‍ 57ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരമായി സംഭരിച്ചിട്ടുണ്ടെന്ന് കേരള ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ദിവസവും ഭക്തജനങ്ങള്‍ക്ക് മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്ന ജലത്തിനു പുറമേയാണിത്.
ജലവിതരണ സംവിധാനത്തില്‍ ഉണ്ടായേക്കാവുന്ന തടസ്സം ഉടന്‍ പരിഹരിക്കുന്നതിന് പമ്പ, സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ മെയിന്റനന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന 10 മുതല്‍ 14വരെ ആവശ്യത്തിന് വെള്ളം ഉറപ്പുവരുത്തും. ഉത്സവ സീസണില്‍ ശബരിമലയില്‍ ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നവീകരിച്ചതിനാല്‍ ജലചോര്‍ച്ച തടയുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്കും മലകയറുന്നവര്‍ക്കും ഗുണമേന്മയുള്ള ശുദ്ധജലം എത്തിക്കുന്നതിന് പമ്പമുതല്‍ മരക്കൂട്ടം വരെ വിവിധ ഇടങ്ങളിലായി 127 വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.1 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാണെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: