തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന നേതൃത്വം മൂര്‍ച്ഛയേറിയ വാളുമായായിരുന്നു രംഗത്തിറങ്ങിയത്. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും വിഎസിന്റെ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ചു.
വി.എസിനെതിരായ പ്രമേയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം വിളിച്ചാണ് വിസ്തരിച്ചത്. ”പാര്‍ട്ടി താല്പര്യമല്ല വിഎസ് പ്രകടിപ്പിക്കുന്നത്.
എല്ലാ വിഷയങ്ങളെയും വക്രീകരിച്ച് പൊതുവേദിയില്‍ വിഎസ് അവതരിപ്പിക്കുകയാണ്. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനങ്ങളെ വിഎസ് വെല്ലുവിളിക്കുന്നു. പലതവണ പാര്‍ട്ടി തള്ളിയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. പാര്‍ട്ടിക്ക് വിധേയനാകില്ലെന്ന് വിഎസ് പലതവണ തെളിയിച്ചു.”
ഏറ്റവും ഒടുവിലത്തെ വിഎസിന്റെ നീക്കങ്ങളും പാര്‍ട്ടിയെ അസ്വസ്ഥമാക്കി. ഇത്തവണ ശക്തമായ നടപടി പ്രതീക്ഷിച്ചതാണ്. അത് താക്കീതിലൊതുക്കി എന്നുമാത്രമല്ല, സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്തു.
ഇതിന് വിഎസ് നന്ദി പറയേണ്ടത് ഇ.പി. ജയരാജനോടും പി.കെ. ശ്രീമതിയോടും മന്ത്രി മണിയോടുമാണ്. ഈ ത്രിമൂര്‍ത്തികള്‍ വിഎസ്വിരുദ്ധരാണ്. ഔദ്യോഗികപക്ഷത്തെ ഇഷ്ടക്കാരും. രണ്ടുപേര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും. മന്ത്രി മണി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. വിഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കുററക്കാരായ ഈ നേതാക്കളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇവര്‍ക്ക് പരിക്കില്ലാതെ രക്ഷപ്പെടണമെങ്കില്‍ വിഎസിനെ തലോടണം. അതിന് വിഎസ് നന്ദി പറയേണ്ടത് ആരോപണ വിധേയരായ പാര്‍ട്ടിയിലെ തന്റെ ശത്രുക്കളോടാണ്.
കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ സംതൃപ്തി പ്രകടിപ്പിച്ച് വിഎസ് മാധ്യമങ്ങളുടെ മുന്നില്‍ വന്നത് സന്തോഷത്തോടെയാണ്. കണ്ണിനു നേരേ വന്നത് പുരികത്തിന് തട്ടിപ്പോയസന്തോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: