വിഴിഞ്ഞം: എന്ജിന് തകരാറിലായി കടലിലൂടെ അലഞ്ഞ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി തിരിച്ച ട്രോളര്‍ ബോട്ട് പുലിവാല് പിടിച്ചു. തൊഴിലാളികളെ കരയിലെത്തിച്ച് മടങ്ങിയ ബോട്ട് രേഖകളില്ലാത്തതിനെ തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡിന്റെ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. പിടികൂടി വിഴിഞ്ഞത്തെത്തിച്ച തമിഴ്നാട്ടില്‍ നിന്നുള്ള ട്രോളറിനെ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനുഷികപരിഗണനയില്‍ പിഴയിടാതെ താക്കീത് നല്കി അധികൃതര്‍ വിട്ടയച്ച് മാതൃക കാട്ടി. തൂത്തുക്കുടിയില്‍ നിന്ന് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തമിഴ്നാട് സ്വദേശി ജൂലിയസിന്റെ വകയായ അരുള്‍മേരി എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷക്ക് വേണ്ടി യാചിച്ച മൂന്ന് മത്സ്യതൊഴിലാളികള്‍ക്ക് രക്ഷകരായത്.
ഇന്നലെ പുലര്‍ച്ചയോടെ വിഴിഞ്ഞം ചൊവ്വരയില്‍ നിന്ന് വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ സംഘമാണ് പൂവാറിന് ആറ് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ അലഞ്ഞത്. പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്ന തൊഴിലാളികള്‍ ടോര്ച്ചുകള് തെളിച്ച് സമീപത്ത് കുടി കടന്നു പോയ ട്രോളര്‍ ബോട്ടിന്റെ സഹായം തേടുകയായിരുന്നു. സഹതാപം തോന്നിയ ബോട്ടിലെ തൊഴിലാളികള്‍ രക്ഷ യാചിച്ചവരെയും ഓട്ടം നിലച്ച വള്ളവുമായി ചൊവ്വരയില്‍ എത്തിക്കുകയായിരുന്നു. തിരിച്ച് പോകുന്നതിനിടയിലാണ് പെട്രോളിംഗിലായിരുന്ന തീരസംരക്ഷണ സേനയുടെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ചിലര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുളളവ ഇല്ലെന്ന് കണ്ടതോടെ വിഴിഞ്ഞത്ത് എത്തിക്കുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയ ബോട്ടിനെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയതിനാല്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: