ഇരിട്ടി: ഉളിക്കലിനു സമീപം അറബി മോസ്കോയില്‍ ബിജെപി നേതാവിന്റെ കാര്‍ തീയിട്ട് നശിപ്പിച്ചു. ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലീപ് കൈമളിന്റെ ടാറ്റാ ഇന്‍ഡിക്ക കാറാണ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ തീയിട്ടു നശിപ്പിച്ചത്. വെല്‍ഡിംഗ് തൊഴില്‍ ചെയ്യുന്ന ദിലീപ് രാത്രിയിലും ജോലിയുള്ളതിനാല്‍ ഉളിക്കളില്‍ ജോലി സ്ഥലത്ത് പോയ സമയത്തായിരുന്നു സംഭവം. വീടിനു മുന്‍ വശത്തായി കെട്ടിയ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രി ഒരു മണിയോടെ കത്തുന്നത് കണ്ട അയല്‍ക്കാരാണ് വിവരം അറിയിച്ചത്. ഇരിട്ടിയില്‍ നിന്നും അഗ്നിശമന സേനയും ഉളിക്കല്‍ എസ്ഐ ശിവന് ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാറിനകത്തുണ്ടായിരുന്ന വീടിന്റെ ആധാരം, റേഷന്‍ കാര്‍ഡ്, വര്‍ക്ക് ഷോപ്പിലെ കണക്ക് പുസ്തകം, മറ്റു ചില രേഖകള്‍ എന്നിവയും കാറിനൊപ്പം കത്തി നശിച്ചു. താന്‍ ഒരു ബിജെപി പ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയ വൈരഗ്യമാവാം അക്രമത്തിനു കാരണമെന്ന് സംശയിക്കുന്നതായി ദിലീപ് ഉളിക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, മറ്റ് ബിജെപി-ആര്‍എസ്എസ് നേതാക്കളായ വി.വി.ചന്ദ്രന്, കെ.സജീവന് ആറളം, രതീഷ് പുന്നാട്, വി.എന്‍.മുരളീധരന്, ഗിരീഷ് പരിക്കളം, സനീഷ് കൃഷ്ണന്, മനോജ് ഏഴൂര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
തികച്ചും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന ശ്രമമാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് പറഞ്ഞു. എതിരാളികളെ കായികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മുകാര്‍ ഇപ്പോള്‍ കുറച്ചു കാലമായി എതിരാളികളുടെ സ്വത്തിനും വസ്തുവകകള്‍ക്കും നാശം വരുത്തി മാനസികമായും ശാരീരികമായും കുടുംബങ്ങളെ തളര്‍ത്തുക എന്ന പ്രവണതയിലേക്ക് മാറിയിരിക്കയാണ്. കാര്‍ തീയിട്ടു നശിപ്പിച്ച അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സത്യപ്രകാശ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: