മട്ടന്നൂര്‍: കഴിഞ്ഞദിവസം മസ്തിഷ്കാഘാതം സംഭവിച്ച് മരണമടഞ്ഞ കിളിയങ്ങാട്ടെ സംഘപ്രവര്‍ത്തകനായ രഞ്ചിത്ത് ജീവിതത്തോട് യാത്രപറഞ്ഞത് തന്റെ മഹത്തായ ആഗ്രഹം നിറവേറ്റാനാകാതെ. അവയവദാനമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രഞ്ചിത്ത് യാത്രയയത്. ഒരു വര്‍ഷം മുമ്പ് മട്ടന്നൂരിലെ മിനി ക്ലബും പൊറോറായിലെ സംഘസന്നദ്ധസംഘടനയും ചേര്‍ന്ന് നടത്തിയ അവയവദാനസമ്മതപത്രസമര്പ്പണ ചടങ്ങില്‍ സ്വയമേവ അവയവദാനത്തിന് സന്നദ്ദനാവുകയായിരുന്നു കിളിയങ്ങാട് സംഘശാഖയുടെ പ്രധാന പ്രവര്‍ത്തകനായ രഞ്ചിത്ത്. ശാഖയുടെ കാര്യാലയം ഉയര്‍ന്നുവരണമെന്നതും ഈ പ്രവര്‍ത്തകന്റെ നിറവേറാത്ത ആഗ്രഹവുമായി. ഇതിന് മറ്റുപ്രവര്ത്തകര്ക്കൊപ്പം നിരന്തരപ്രയത്നത്തിലുമായിരുന്നു രഞ്ചിത്ത്. വ്യാഴാഴ്ച രാത്രിയില്‍ ചെറിയൊരു തലവേദനയോടെയാണ് രഞ്ചിത്ത് മസ്തിഷ്കാഘാതത്തിന് ഇരയായത്. രഞ്ചിത്തിന്റെ ആഗ്രഹം വെളിപ്പെടുത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ബന്ധുക്കളുടെ സമ്മതവും ഡോക്ടര്‍മാരോട് അറിയിച്ചിരുന്നെങ്കിലും അതിനുള്ള പരിശോധനകളെല്ലാം പ്രതികൂലമാവുകയായിരുന്നു. അമിതരക്തസമ്മര്‍ദ്ദം ഓരോ അവയവങ്ങളേയും തകര്‍ത്തു. തന്റെ ആഗ്രഹം സുഹൃത്തുക്കള്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും ബാക്കിവെച്ചാണ് രഞ്ചിത്ത് മരിച്ചത്. ആ ആഗ്രഹത്തോടൊപ്പം ഒട്ടി നില്‍ക്കുകയാണ് അവയവദാനസമ്മതപത്രത്തിലൊപ്പിട്ടവരെല്ലാം.
രഞ്ചിത്തിന്റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം 3.30 മണിയോടെ, കിളിയങ്ങാട്ടെ വീട്ടിലും മീത്തലെ പൊറോറയിലെ തറവാട്ടുവീട്ടിലുമെത്തിച്ചു. തുടര്‍ന്നാണ് നാലുമണിയോടെ നഗരസഭാ വാതകശ്മശാനത്തില്‍ സംസ്കാരം നടത്തിയത്. ആയിരക്കണക്കിന് പേര് അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
സംഘപരിവാര്‍ നേതാക്കളായ വത്സന് തില്ലങ്കേരി, കെ.പി.ദാമോദരന്‍ മാസ്റ്റര്‍, സി.ബാലഗോപാലന് മാസ്റ്റര്‍, എന്‍.വി.പ്രജിത്ത്മാസ്റ്റര്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, കൂട്ട ജയപ്രകാശ്, പി.രാജന്, സി.കെ.രജീഷ്, എം.കെ.സന്തോഷ്, രാഹുല്‍, എ.കൃഷ്ണന്, കെ.പി.സതീശന്, മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് കെ.ഭാസ്കരന്, വൈസ് ചെയര്മാന് കെ.ശോഭന കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: