കണ്ണൂര്‍: നിളയും പമ്പയും പല്ലനയും തുടങ്ങി നദികളുടെ പേരുകളില്‍ ഒരുങ്ങുന്ന വേദികളില്‍ കലയുടെ ഓളമിളകാന്‍ ഇനി ആറു നാള്. 16 മുതല്‍ 22 വരെയാണ് 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ വേദിയാകുന്നത്. കണ്ണൂര്‍ ജില്ല രൂപം കൊണ്ടതിന്റെ 60-ാം വര്‍ഷത്തില്‍ വിരുന്നെത്തുന്ന കലോത്സവം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവത്തിനു തിരിതെളിയിക്കും. വൈകുന്നേരം കലോാത്സവ സാംസ്കാരിക ഘോഷയാത്ര കണ്ണൂര്‍ സെന്റ്മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് നിന്നാരംഭിക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമായി. ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയെ ഇടക്ക് വെച്ച് മാറ്റിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതപാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ക്കായി ഗതാഗതക്കുരുക്കുള്ള ഇടങ്ങളില്‍ പ്രത്യേകം സിഗ്നലുകള്‍ സ്ഥാപിക്കും. ഓട്ടോ-ടാക്സിബസ് ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് കലോത്സവത്തിനെത്തുന്നവര്‍ക്ക് സഹായമൊരുക്കാനുള്ള സംവിധാനവും നടപ്പിലാക്കും.
പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം എന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ കലോത്സവ സംഘാടനം. പ്രധാനവേദി നിളയാണ്. 20 വേദികളിലായാണ് കലാപ്രതിഭകളുടെ മത്സരങ്ങള്‍ നടക്കുക. 20 വേദികള്‍ക്കും കേരളത്തിലെ പ്രധാനപ്പെട്ട 20 നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
മുഖ്യവേദിയായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നിളയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 37500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുങ്ങുന്നത്. സ്റ്റേജ് മാത്രം 1200 ചതുരശ്ര അടി വിസ്തൃതിയിലാണ്. ആറു നിലകളായി കലാ ചാതുര്യം വിളിച്ചറിയിക്കുന്ന നിര്‍മാണമാവും പ്രധാനവേദിയുടേത്. തെയ്യങ്ങളുടെയും തിറകളുടെയും മഹിമ വിളിച്ചോതുന്നതരത്തിലായിരിക്കും മുഖ്യവേദി അണിയിച്ചൊരുക്കുക. ആറ് നിലകളിലായി നിര്‍മ്മിക്കുന്ന വേദി പൂര്‍ണ്ണമായും ഓലകൊണ്ടാണ് മേയുക.
20 വേദികള്‍ക്കായി 13 പന്തലുകളാണ് ഒരുക്കുന്നത്. ഇവയെല്ലാം തന്നെ ഓലകൊണ്ടാണ് നിര്‍മ്മിക്കുന്നത് എന്നതും ഏറെ പ്രത്യേകതയുള്ളതാണ്. മലപ്പുറം താനൂരിലെ യൂസഫ് എന്നയാള്‍ക്കാണ് പന്തലിന്റ നിര്‍മ്മാണച്ചുമതല. കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പന്തലുകള്‍ ഒരുക്കുന്നത്. മുഖ്യവേദിയോട് ചേര്‍ന്ന് അമ്പത് മീഡിയാ പവലിയനുകള്‍, 14 ഗ്രീന്‍ റൂമുകള്‍, 10 ടോയ്ലറ്റ്, അവശ്യ സര്‍വ്വീസുകള്‍ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. മുഖ്യവേദിയുടെ കിഴക്കു ഭാഗത്തായി പ്രദര്‍ശനത്തിനായുള്ള പന്തലും ഒരുക്കും. ഇതിനായി 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്.
കലക്ട്രേറ്റ് മൈതാനിയിലെ രണ്ടാം വേദിയായ ചന്ദ്രഗിരിയില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലാണ് ഉയരുക. ഇവിടെ രണ്ടായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതുകൂടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ടിലും താല്‍ക്കാലിക പന്തലുണ്ടായിരിക്കും. പാചകപ്പുര ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ഇത് ആദ്യമായി കലോത്സവ ആഥിത്യഭൂമിയില്‍ കലാമരം നട്ടാണ് ഇത്തവണ കലോത്സവത്തെ വരവേല്‍ക്കുന്നത്് എന്നത് മേളയെ ശ്രദ്ധേയമാക്കുന്നു.
കലോത്സവം കാണാനെത്തുന്ന രക്ഷിതാക്കളുടെയും മറ്റും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി നഗരത്തിന്റ ചുറ്റുവട്ടത്ത് ഇരുപതോളം താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കും. കേവലം ആറുദിവസം മാത്രമാണ് ഒരുക്കങ്ങള്‍ നടത്താന്‍ മുന്നിലുളളതെന്നത് സംഘാടക സമിതിയുടെ പല സബ്ബ് കമ്മിറ്റികളും ആശങ്കയിലാണ്. ഇനിയുളള ദിവസങ്ങളില്‍ രാപ്പകല്‍ അധ്വാനിച്ചാല്‍ മാത്രമേ ഒരുക്കങ്ങള്‍ പരാതിയില്ലാതെ ചെയ്ത തീര്‍ക്കാനാവൂ. ഇതിനുളള ബഹുമുഖ തന്ത്രങ്ങള്‍ സംഘാടകസമിതി ഭാരവാഹികള്‍ ആസൂത്രണം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: