കേരള സ്കൂള്‍ കലോത്സവം എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാ മത്സരത്തിന് കണ്ണൂരില്‍ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുളള അവസ്ഥ സംബന്ധിച്ച് ആശങ്കയിലാണ് നാട്ടാര്‍ക്കൊപ്പം കണ്ണൂരാനും. പതിനാല് ജില്ലകളില്‍ നിന്നായി ഇരുപതിനായിരത്തോളം മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും സംഘാടകരും മാധ്യമപ്രവര്‍ത്തകരുമായി ഒരു ലക്ഷത്തോളം പേര് ഏഴു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തിലെത്തും. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും സജ്ജമാക്കാതെയാണ് ജില്ലാ ഭരണകൂടവും കണ്ണൂര്‍ കോര്‍പ്പറേഷനും കലോത്സവത്തെ കാത്തിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പെ കലോത്സവം കണ്ണൂരില്‍ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിക്കുകയും ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തെങ്കിലും നഗരഭരണം കയ്യാളുന്ന കണ്ണൂരിലെ കോര്പ്പറേഷന് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഒന്നുംചെയ്യാന്‍ അധികൃതര്‍ തയ്യാറാകാഞ്ഞത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ആഥിത്യമര്യാദയ്ക്ക് പേരുകേട്ട നാട്ടില്‍ കലോത്സവവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും മുന്‍കൂട്ടി ഒരുക്കാന്‍ തയ്യാറാകാഞ്ഞ അധികൃതരുടെ നിലപാട് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.
കലോത്സവത്തിന്റെ മത്സരവേദികളുടെയും ഭക്ഷണശാലയുടെയുമെല്ലാം നിര്‍മ്മാണവും മറ്റ് ഒരുക്കങ്ങളും തകൃതിയായി നടന്നുവരികയാണ്. കണ്ണൂര്‍ നഗരത്തില്‍ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുപത് മത്സരവേദികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേദികളിലേക്കെത്താനുള്ള റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. മിക്കറോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിക്കിടക്കുന്നു. താവക്കര മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡും എസ്എന്‍പ ാര്‍ക്ക് റോഡും പ്രസ് ക്ലബ്ബ് റോഡുമാണ് ഏറെ ശോചനീയം. റോഡുകളുടെ ദയനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇന്നലെ മുതല്‍ നാട്ടാരുടെ കണ്ണില്‍ പൊടിയിടാന്‍ താറൊഴിക്കാതെ പൊടിയിട്ട് കുഴികള്‍ അടച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മൂടിയ കുഴികള്‍ എത്ര ദിവസം നികന്നു കിടക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. താറില്ലാതെ പൊടിയിട്ട് കുഴിയടച്ചാല്‍ രണ്ട് ദിവസം കൊണ്ട് കുഴികള്‍ വീണ്ടും രൂപം കൊളളുകയും പൊടിപടലം കൊണ്ട് നഗരയാത്ര ദുഷ്ക്കരമാവുമെന്നും ഉറപ്പാണ്.
റോഡുകളുടെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിലെ മിക്ക തെരുവ് വിളക്കുകളും കത്താതായിട്ട് വര്‍ഷങ്ങള്‍ തന്നെയായി. അടിയന്തിരമായി തെരുവ് വിളക്കുകള്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ചില്ലെങ്കില്‍ കലോത്സവ കാലയളവിലും നഗരം ഇരുട്ടിലാകും. ഇത് പിടിച്ചുപറിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അഴിഞ്ഞാടാനുളള അവസരം നല്കലാകും ഫലം. ഇപ്പോള്‍ത്തന്നെ നഗരത്തിലെ പല ഭാഗങ്ങളിലുടെയും സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
ശൗചാലയങ്ങളുടെ കാര്യത്തിലാവട്ടെ കണ്ണൂര്‍ നഗരത്തിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ കാലങ്ങളായി ദുരിതമനുഭവിക്കുകയാണ്. പൊതുശൗചാലയങ്ങളില്ലാത്ത കേരളത്തിലെ ഒരേയൊരു കോര്‍പ്പറേഷനാണ് കണ്ണൂര്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിന് സമീപമുളള ശൗചാലയം ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആകെയുളളത് പഴയ ബസ്സ്റ്റാന്റിലെ കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ച ഏതാനും പൊതു ശൗചാലയങ്ങളാണ്. പിന്നെയുളളത് കിലോമീറ്ററുകള്‍ക്കപ്പുറം താവക്കരയിലെ പുതിയ ബസ്സ് സ്റ്റാന്റിലെ ബിഒടി ശൗചാലയങ്ങളും. താല്‍ക്കാലികമായെങ്കിലും കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം പുറമെ കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കലോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പാര്‍ക്കിംഗും വലിയ തലവേദനയാകുമെന്നുറപ്പാണ്. 2007ല്‍ കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് ആതിഥ്യം വഹിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയെങ്കിലും വാഹനങ്ങള്‍ ഇത്തവണ കണ്ണൂര്‍ നഗരത്തില്‍ എത്തിച്ചേരും. ഇടുങ്ങിയ റോഡുകളിലൂടെയുള്ള വാഹനയാത്ര സൃഷ്ടിക്കാവുന്ന ഗതാഗതക്കുരുക്കും വലിയ തലവേദനയാകും.ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുതന്നെ രൂപപ്പെടും. ഇനിയുള്ള ദിവസങ്ങളിലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്പറേഷന് മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടേയും സംഘാടക സമിതിയുടേയും കണ്ണൂരാന്റെയും വീനിതമായ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: