തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 വീതികൂട്ടുന്നു. ഇത് സംബന്ധിച്ച ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് സംസ്ഥാന പൊതുമരാമത്തു വകുപ്പ് അനുമതി നല്കി. 2003 ല്‍ വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയ റോഡാണ് 14 വര്‍ഷത്തിന് ശേഷം വീണ്ടും വികസിപ്പിക്കാനൊരുങ്ങുന്നത്. ഇത്തവണ പൊതുമരാമത്ത് വകുപ്പ് വലിയതോതിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ തളിപ്പറമ്പ് ദേശീയപാതയ്ക്ക് സമീപം ചിറവക്കില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാന പാത 36 ന് പലഭാഗത്തും ഉദ്ദേശിച്ച വീതി നിലവിലില്ല. ഏഴര മുതല്‍ അഞ്ചര വരെയാണ് ടാര്‍ ചെയ്ത ഭാഗത്തിന്റെ വീതി. 46 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ ഇന്നത്തെ ഗതാഗത തിരക്കും ബംഗളൂരു പോലുള്ള മൊട്രോ നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുകയുമാണ് വീതികൂട്ടലിന്റെ ലക്ഷ്യം.
2003 ല്‍ സംസ്ഥാനപാത വീതികൂട്ടിയതിന് ശേഷം നടത്തിയ പഠനത്തില്‍ നിലവിലെ പാത പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ അപര്യാപ്തമാണെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാത 15 മീറ്റര്‍ വീതി കൂട്ടാനാണ് നിര്‍ദ്ദേശം. ഇതില്‍ 10 മീറ്റര്‍ ടാര്‍ ചെയ്ത ഭാഗമായിരിക്കും. നിലവില്‍ 46 കിലോമീറ്റര്‍ ദൂരത്തില്‍ പല സ്ഥലങ്ങളിലും ഉദ്ദേശിച്ച തോതില്‍ വീതി കൂട്ടുന്നതിന് സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും സ്ഥലം അക്വയര്‍ ചെയ്യേണ്ടിവരും. പാത മെക്കാഡമാക്കി മാറ്റിയെങ്കിലും ഇരിട്ടി വരെയുള്ള റോഡില്‍ നൂറോളം കൊടും വളവുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇവിടങ്ങളില്‍ പല സ്ഥലത്തും നിരവധി വാഹനാപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. സംസ്ഥാന പാതയായി പ്രഖ്യാപിച്ച ശേഷം നടന്ന വാഹനാപകടങ്ങളുടേയും മരണങ്ങളുടേയും കണക്കുകള്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സികള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ചിറവക്ക്, മന്ന, കരിമ്പം, നെടുമുണ്ട, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. 2003 ല്‍ അക്വിസിഷന്‍ ഒഴിവാക്കിയുള്ള വികസനമാണ് ലക്ഷ്യമിട്ടതെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം വന്‍തോതില്‍ അക്വിസിഷന്‍ വേണ്ടിവരും. ഇതിന് മുന്നോടിയായി സംസ്ഥാനപാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വരുന്നതിനാല്‍ റോഡരികിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കരുതെന്ന് പിഡബ്ല്യുഡി തളിപ്പമ്പ് റോഡ്സ് ഉപവിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റോഡ് കടന്നുപോകുന്ന എല്ലാ പഞ്ചായത്ത് നഗരസഭാ അധികൃതരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യം: ഭാരതീയ വിചാര കേന്ദ്രം
പയ്യന്നൂര്‍: ഒരു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പൗരന്മാര് ഏകരൂപമായ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടെന്ന് ഭാരതീയ വിചാര കേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതി പ്രസ്താവിച്ചു. രാഷ്ട്ര അഖണ്ഡതയ്ക്ക് ഏക സിവില്‍ കോഡ് എന്ന വിഷയത്തില്‍ അഡ്വ.പി.പി സന്ദീപ് കുമാര്‍ പ്രബന്ധാവതരണം നടത്തി. ഏകമായ സംസ്കാരമുള്ള രാജ്യത്തിന് ഏകീകൃതമായ നിയമങ്ങളില്ല എന്നതും മതേതരത്വം നിയമനിര്‍മാണത്തില്‍ ആവശ്യമില്ല എന്ന സാഹചര്യവും അപരിഷ്കൃതമാണ് എന്ന് അദ്ദേഹം പറഞ്ഞു. ടി.കെ.ഈശ്വരന് അധ്യക്ഷത വഹിച്ചു. എസ്.പരമേശ്വരന്, പി.പി.മോഹനന്, അഡ്വ.പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: