തൃശൂര്‍: ഉമാ-മഹേശ്വര പ്രണയത്തിന്റെ ഉദാത്ത ഭാവത്തില്‍ മനം നിറഞ്ഞാടിയ മങ്കമാര്‍ കാഴ്ചയുടെ ആതിരവസന്തമൊരുക്കി. പാരമ്പര്യത്തിന്റെ ഈടുവെപ്പുകളാണ് സംസ്കാരത്തിന്റെ കാതലെന്ന് ആ നൃത്തച്ചുവടുകള്‍ കണ്ടുനിന്നവരെ ഓര്‍മ്മപ്പെടുത്തി. കേരളക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന ആതിരോത്സവങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടന്ന തിരുവാതിരകളിയില്‍ ആയിരത്തിലേറെ നര്‍ത്തകിമാര്‍ അണിനിരന്നു.
ആതിരക്കുളിരില്‍ ലോകമംഗളത്തിനായി വ്രതമെടുക്കുന്ന മാതൃദേവിമാരായി ഓരോ നര്‍ത്തകിയും. ദശപുഷ്പം ചൂടി, കസവുമുണ്ടുടുത്ത്, അനുഷ്ഠാന നിറവില്‍, ലാസ്യനൃത്തച്ചുവടുകളുമായി അവര്‍ മൈതാനി നിറഞ്ഞു. കുടുംബനാഥ ലോകത്തെ നയിക്കുന്നവളാണെന്ന ഭാരതദര്‍ശനത്തിന്റെ കരുത്ത് ആതിരവ്രതവും തിരുവാതിര നൃത്തവും ഓര്‍മ്മപ്പെടുത്തി. 77 കാരിയായ അമ്മിണിയമ്മ മുതല്‍ ഒന്‍പതുകാരിയായ അനഘ വരെയുള്ളവര്‍ വ്രതവിശുദ്ധിയോടെ നൃത്തത്തില്‍ പങ്കെടുത്തു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്ശന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡോ.എം.ലക്ഷ്മികുമാരി, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സിനിമാ താരം മാളവിക എന്നിവര്‍ ആതിര ദീപം തെളിയിച്ചു. മേയര്‍ അജിത ജയരാജ്, രമാ മേനോന്, പ്രൊഫ.വി.ടി രമ, നടന് ലിഷോയ്, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, വി.കെ.വിശ്വനാഥന്, എ.പി.ഭരത്കുമാര്‍, ഡോ.ടി.കെ വിജയരാഘവന്, ടി.കെ.ജാനകി, സുമ ലോഹിതാക്ഷന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: