ന്യൂദല്‍ഹി: മന്മോഹന് സിംഗ് സര്‍ക്കാരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ നിയന്ത്രിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തില്‍ മന്മോഹന് സിംഗ് നിഴല്‍ പ്രധാനമന്ത്രിയും സോണിയ ‘സൂപ്പര്‍ പ്രധാനമന്ത്രി’യുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
വിദേശ പൗരത്വ വിഷയത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് സോണിയക്ക് പിന്മാറേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സോണിയ ദേശീയ ഉപദേശക സമിതി (എന്‍എസി) രൂപീകരിച്ചത്. ഇതിന്റെ അധ്യക്ഷയായ സോണിയ നിരന്തര ഇടപെടലുകളിലൂടെ സര്‍ക്കാരിലെ അന്തിമവാക്കായി മാറി. സോണിയയുടെ ആജ്ഞകള്‍ ഒരെതിര്‍പ്പും കൂടാതെ മന്മോഹന് അനുസരിച്ചു. ദേശീയ ഉപദേശക സമിതിയുടെ 710 ഫയലുകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
നയരൂപീകരണത്തിലും നിയമപരമായ നടത്തിപ്പിലും സര്‍ക്കാരിനെ സഹായിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഉപദേശക സ്വഭാവത്തിലുള്ള സമിതിക്ക് ഭരണപരമായ ഉത്തരവാദിത്വമോ അധികാരമോ ഉണ്ടായിരുന്നില്ല. എക്സ്പ്രസ് പുറത്തുവിട്ട എന്‍എസിയുടെ 2005 ഒക്ടോബര്‍ 29ലെ മിനുട്സില്‍ സര്‍ക്കാരിനെ സോണിയ നിയന്ത്രിച്ചിരുന്നതിന്റെ കൃത്യമായ തെളിവുണ്ട്. എന്‍എസിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും നേരിട്ടുള്ള ഉത്തരവാദിത്വമാണെങ്കിലും ഇത് നടപ്പാക്കുന്നുണ്ടോയെന്ന് സ്വതന്ത്രമായി വിലയിരുത്താന്‍ എന്‍എസിക്ക് അധികാരമുണ്ടെന്ന് യോഗത്തില്‍ തീരുമാനിച്ചതായി മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രേഖകള്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു
സമിതിയുടെ ഓഫീസിലേക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിര്‍ദ്ദേശം നല്‍കുന്നതിന് പുറമെ നിര്‍ണായക ഫയലുകളും സോണിയ പരിശോധിച്ചു. പ്രധാനമന്ത്രിക്ക് നേരിട്ട് നിര്‍ദേശം നല്കി. സോണിയയുടെ ഉത്തരവുകള്‍ മടികൂടാതെ മന്മോഹനും മന്ത്രിമാരും ഉദ്യോഗസ്ഥരും നടപ്പാക്കി. പ്രധാനമന്ത്രിയുടെ ഓഫീസുമായി എന്‍എസിക്ക് ഹോട്ട്ലൈന്‍ ബന്ധവും ഉണ്ടായിരുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി അന്വേഷിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിരന്തരം കത്തയച്ചു. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടിയും നല്കി.
എന്‍എസിയുടെ 2014 ഫെബ്രുവരി 25ലെ ഫയലില്‍ സര്‍ക്കാര്‍ നടപ്പാക്കേണ്ട നിരവധി അജണ്ടകള്‍ വിശദീകരിച്ചിരുന്നു. ഇവ അധ്യക്ഷ സോണിയ നേരത്തെ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഘനവ്യവസായ വകുപ്പിന്റെ ഒമ്പതാം നമ്പര്‍ ഫയലില്‍ 2004 സെപ്തംബര്‍ 16 തീയതിയില്‍ മന്മോഹന് സോണിയ അയച്ച കത്തും പുറത്തായി. ഓഹരിവില്‍പ്പന കമ്മീഷന് പുനസംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പരാമര്‍ശിക്കുന്ന കത്തില്‍ പുതിയ ബോര്‍ഡിന്റെ നയവും പ്രവര്‍ത്തനവും ഇന്നതാകണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് മന്മോഹന് അതേപടി അനുസരിച്ചെന്ന് ഫയലുകള്‍ വ്യക്തമാക്കുന്നു.
നിര്‍മാണ മേഖലയില്‍ ഉന്നത സമിതി രൂപീകരിക്കാനാവശ്യപ്പെട്ട് 2006 ഫെബ്രുവരി 27ന് പ്രധാനമന്ത്രിക്ക് സോണിയ കത്ത് നല്കി. പ്രധാനമന്ത്രിയോട് താങ്കള്‍ ആവശ്യപ്പെട്ടത് പോലെ നിര്‍മാണ മേഖലയില്‍ സമിതി രൂപീകരിച്ചതായി എന്‍എസിയുടെ ഫയലില്‍ സോണിയയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ വ്യക്തമാക്കുന്നു. മന്മോഹനെ മറികടന്ന് ഗ്രാമവികസന മന്ത്രിയായിരുന്ന ജയറാം രമേശിന് സോണിയ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും മന്ത്രി അനുസരിക്കുകയും ചെയ്തു.
ദേശീയ ഉപദേശക സമിതിയുടെ അധികാരം എല്ലായിടത്തേക്കും വ്യാപിച്ചു. കല്‍ക്കരി മേഖലയെക്കുറിച്ച് അംഗങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയെ 2007 ആഗസ്ത് 30ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലേലത്തിലെ നടപടി ക്രമങ്ങളുള്പ്പെടെ വിശദീകരിപ്പിച്ചു. ഊര്‍ജ്ജ വകുപ്പുകളില്‍ നടപ്പാക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് മന്മോഹന് നിര്‍ദ്ദേശം നല്കി. സോണിയയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഷിപ്പിംഗ് സെക്രട്ടറി എ.കെ.മൊഹപാത്ര എഴുതിയ കത്തും കണ്ടെത്തി. സര്‍ക്കാരിന് അഞ്ച് തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ മെല്ലെപ്പോക്ക് തടസ്സമാകുന്നുവെന്നും മൊഹപാത്ര പരാതി പറഞ്ഞു.
സമിതിയുടെ ചില നിര്‍ദ്ദേശങ്ങളില്‍ ഏതാനും ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാബിനറ്റ് സെക്രട്ടറിക്കും നിയമകാര്യവകുപ്പ് സെക്രട്ടറിക്കും ആശങ്കയറിയിച്ച് കത്തയച്ചിരുന്നു. നിയമകാര്യവകുപ്പും സമിതിക്കെതിരെ നിലപാടെടുത്തു. എന്നാല്‍ കാബിനറ്റ് സെക്രട്ടറി അജിത് സേത്തിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിമാരുടെ സമിതി എന്‍എസിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍എസിയുടെ യോഗങ്ങളുടെയും പരിപാടികളുടെയും ചെലവുകള്‍ മന്ത്രിമാരോടും വകുപ്പുകളോടും വഹിക്കാന്‍ ആവശ്യപ്പെട്ടു.
അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി മൊഴി നല്‍കിയിരുന്നു. സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന സോണിയയിലേക്കാണ് ത്യാഗിയുടെ മൊഴി വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: