ചെന്നൈ: ഇന്ത്യയിലെ ഏക എടിപി ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ചെന്നൈ ഓപ്പണില്‍ സ്പെയ്നിന്റെ രണ്ടാം സീഡ് റോബര്‍ട്ടൊ ബൗസ്റ്റിറ്റ അഗറ്റ് ചാമ്പ്യന്‍. ഫൈനലില്‍ റഷ്യയുടെ സീഡില്ലാ താരം ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചു, സ്കോര്‍: 6-3, 6-4. ഡബിള്‍സ് കിരീടം ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ജീവന് നെടുഞ്ചേഴിയന് സഖ്യത്തിന്.
ഒരു മണിക്കൂര്‍ 13 മിനിറ്റില്‍ അവസാനിച്ച പുരുഷ ഫൈനലില്‍ അഗറ്റിന്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താനായില്ല മെദ്വദേവിന്. ആദ്യമായാണ് ചെന്നൈയില്‍ അഗറ്റ് ചാമ്പ്യനാകുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കരുത്തോടെ ഇറങ്ങാന്‍ ജയം തുണയാകും അഗറ്റിന്‍.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്ത്യന്‍ ഫൈനലിലാണ് ബൊപ്പണ്ണ-ജീവന് സഖ്യം കിരീടമുയര്‍ത്തിയത്. ഫൈനലില്‍ പൂര്‍വ രാജ-ദിവിജ് ശരണ്‍ സഖ്യത്തെ കീഴടക്കി, സ്കോര്‍: 6-3, 6-4. ഡേവിസ് കപ്പ് ടീമിലിടം നല്‍കാത്തതിനു മറുപടി കൂടിയായി ബൊപ്പണ്ണയുടെ കിരീട നേട്ടം. മത്സരം ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: