പൂനെ: ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിന് പൂനെയില്‍ കൊടിയിറങ്ങിയപ്പോള്‍ ചിരിച്ചത് കേരളം. കുത്തക തകര്‍ക്കാന്‍ മീറ്റ് മൂന്നാക്കി വിഭജിച്ച ചാണക്യ തന്ത്രത്തിനും കേരളത്തിന്റെ തേരോട്ടം തടയാനായില്ല. എങ്കിലും നേട്ടം ആധികാരിമെന്നു പറയാനാവില്ല. വര്‍ഷങ്ങളായി കുത്തകയാക്കിവച്ചിരുന്ന പല ഇനങ്ങളിലും തിരിച്ചടി നേരിട്ടു. എന്നാല്‍, വെല്ലുവിളിയാകുമെന്നു പ്രതീക്ഷിച്ച മഹാരാഷ്ട്രയും ഹരിയാനയും തമിഴ്നാടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ആയാസമില്ലാതെ ചമ്പ്യന്‍പട്ടം സ്വന്തമാക്കാന്‍ കേരളത്തെ തുണച്ചത്.
നാളെയുടെ പ്രതീക്ഷകളെ മത്സരക്രമം കൊണ്ട് കുരുതികൊടുക്കുന്നതിനും പൂനെ സാക്ഷിയായി. ഒന്നിലേറെ മത്സരങ്ങള്‍ക്കായി ഇടവേളയും വിശ്രമവുമില്ലാതെ താരങ്ങള്‍ക്ക് ഓടിച്ചാടി എറിഞ്ഞു തളരേണ്ടി വന്നു. മത്സര നടത്തിപ്പിന്റെ സൗകര്യത്തിനും രാജ്യാന്തര നിലവാരം ലക്ഷ്യമിട്ടെന്നും പ്രഖ്യാപിച്ചായിരുന്നു കായികമേളയെ വിഭജിച്ചത്. എന്നാല്‍, ക്രോസ് കണ്ട്രി ഉള്‍പ്പടെ 40 ഫൈനലുകള്‍ നാലു ദിവസം കൊണ്ടു നടത്തി ചരിത്രമെഴുതി.
ദീര്‍ഘദൂര ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഒരേ ദിവസം മിനിറ്റുകളുടെ ഇടവേളയില്‍ ട്രാക്കിലിറങ്ങേണ്ടിവന്നു. കേരള ടീം ക്യാപ്റ്റന്‍ സി. ബബിത 1500 മീറ്ററില്‍ രാവിലെ സ്വര്‍ണം നേടിയശേഷം ഉച്ചയ്ക്ക് 3000ത്തിലും പൊന്നണിഞ്ഞു. അതിനുശേഷം പത്ത് മിനിറ്റ് മാത്രം വ്യത്യാസത്തില്‍ 800 മീറ്റര്‍ ഹീറ്റ്സിനിറങ്ങി. ബബിതയുടെ ഇരട്ട സ്വര്‍ണം ഒഴിച്ചുനിര്‍ത്തിയാല്‍ ദീര്‍ഘദൂരങ്ങളില്‍ കേരളത്തിന്റെ കുത്തകയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. ബബിതയാവട്ടെ സ്കൂള്‍ മീറ്റിനോട് വിടപറയുകയും ചെയ്തു. അതേസമയം, മഹാരാഷ്ട്രയും നഗാവഗതരായ ഗുജറാത്തും ദീര്‍ഘദൂര ട്രാക്കില്‍ പുതിയ ചരിത്രം രചിച്ചാണ് പൂനെ വിട്ടത്. ശക്തമായ മുന്നറിയിപ്പാണ് ദീര്‍ഘദൂര ഇനങ്ങളില്‍ ഈ സംസ്ഥാനങ്ങള്‍ കേരളത്തിന് നല്‍കിയത്.
ബബിതക്ക് പുറമേ 400, 800 മീറ്ററുകളിലെ അബിത മേരി മാനുവലിന്റെ ഇരട്ട റെക്കോഡ് പ്രകടനവും പുതിയ പ്രതീക്ഷകള്‍ നല്കുന്നു. എന്നാല്‍, ദീര്‍ഘദൂര ഇനങ്ങളില്‍ ആണ്‍കുട്ടികളുടെ പ്രകടനം നിരാശപ്പെടുത്തി. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായപ്പോള്‍ മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും വരവും കേരളത്തിന്റെ പ്രതീക്ഷ തെറ്റിച്ചു. ബിബിന്‍ ജോര്‍ജ്ജിനും അനുമോള്‍ക്കും കാലാവസ്ഥയും നിര്‍ജ്ജലീകരണവും പ്രതിസന്ധി സൃഷ്ടിച്ചു.
ഗുജറാത്തിന്റെ പുതിയ താരോദയം അജീത്കുമാര്‍ ദീര്‍ഘദൂര ട്രാക്കില്‍ നിന്നു രണ്ടു പൊന്നുമായാണ് മടങ്ങിയത്. 200 മീറ്ററില്‍ മുഹമ്മദ് അജ്മലിന്റെ സ്വര്‍ണം ഒഴിച്ചുനിര്‍ത്തിയാല്‍ സ്പ്രിന്റില്‍ പൊതുവില്‍ നിരാശ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണുവിന്റെ പ്രകടനവും മികച്ചതായി. 4-100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തു. പെണ്‍കുട്ടികള്‍ തമിഴ്നാടിന് മുന്നില്‍ മുട്ടുമടക്കി. 4-400 മീറ്റര്‍ റിലേയുടെ രണ്ട് വിഭാഗങ്ങളിലും ഇതുതന്നെയായിരുന്നു കേരളത്തിന്റെ അവസ്ഥ.
ജമ്പിനങ്ങളിലാണ് കേരള താരങ്ങള്‍ പ്രതീക്ഷ കാത്തത്. ലിസ്ബത്ത് കരോളിന് ജോസഫ് (ട്രിപ്പിള്‍ ജമ്പ്), ആര്‍ഷിത (പോള്‍വോള്‍ട്ട്), കെ.എസ്. അനന്തു (ഹൈജമ്പ്), കെ.എ. റുബീന (ഹൈജമ്പ്), എസ്. അശ്വിന് (പോള്‍വോള്‍ട്ട്) എന്നിവര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇവരുടെ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ നേട്ടം ട്രാക്കിലും ഫീല്‍ഡിലും സൃഷ്ടിക്കാനായില്ല. കേന്ദ്രീയ വിദ്യാലയ സഭയുടെ മലയാളിതാരം ശ്രീശങ്കര്‍ ജമ്പിങ് പിറ്റില്‍ വീണ്ടും കരുത്തു തെളിയിച്ചു.
കഴിഞ്ഞവര്‍ഷം കോഴിക്കോട് മീറ്റില്‍ 156 പോയിന്റുമായാണ് സീനിയര്‍ വിഭാഗം ചാംപ്യന്‍പട്ടം കേരളം നേടിയത്. എന്നാല്‍, ഇത്തവണ 114 പോയിന്റിലേക്ക് കിതച്ചു വീണു. കാലാവസ്ഥയെ പഴിചാരുമ്പോഴും ലക്ഷ്യം തെറ്റിയ ഷെഡ്യൂളുകളും വിശ്രമില്ലാതെയുള്ള പോരാട്ടവുമാണ് താരങ്ങളെ തളര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: