തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനിയറിംഗ് കോളേജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ക്ലാസ് മുറികളും ഓഫീസും വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു. അതേസമയം സംഭവത്തില്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജിഷ്ണുവിന്റെ ആത്മത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 11 മണിയോടെ കെഎസ്യു സംഘടനകളുടെ പ്രതിഷേധമാണ് കോളേജിലേയ്ക്ക് ആദ്യമെത്തിയത്. കോളേജ് ഗെയ്റ്റില്‍ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ മാര്‍ച്ച് സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. പിന്നാലെ വന്ന എസ്എഫ്ഐ മാര്‍ച്ചും അക്രമാസക്തമായി. ആര മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളും ഓഫീസും ഉള്‍പ്പടെ അടിച്ചു തകര്‍ത്തു. കോളേജ് മാനേജ്മെന്റിന്റെ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും വരെ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കോപ്പി അടിച്ച് പിടിച്ചതു കൊണ്ടുണ്ടായമാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മാനേജ്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: