ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ഇന്നു മുതല്‍ ഇന്‍ഡോറില്‍. നിലവിലെ ജേതാക്കള്‍ മുംബൈക്ക് എതിരാളി ഗുജറാത്ത്. മുംബൈ 46ാം ഫൈനല്‍ കളിക്കുമ്പോള്‍, ഗുജറാത്തിനിത് രണ്ടാം ഫൈനല്‍. 41 തവണ കിരീടം നേടിയ മുംബൈക്ക് മുന്‍തൂക്കം.
1990-91ല്‍ ഹരിയാനയോടാണ് ഫൈനലില്‍ മുംബൈ അവസാനമായി തോറ്റത്. 1950-51 സീസണിലാണ് ഗുജറാത്ത് ഇതിനു മുന്‍പ് ഫൈനല്‍ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഒരുപിടി മിന്നും താരങ്ങളുടെ കരുത്തിലാണ് മുംബൈയും ഗുജറാത്തും കലാശക്കളിക്കെത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരാണ് ടീമിനെ നയിക്കുന്നതെന്നതും പ്രത്യേകത, ആദിത്യ താരെയും പാര്‍ഥിവ് പട്ടേലും.
ആദിത്യ താരെയുടെ മുംബൈയിലെ ശ്രദ്ധേയ സാന്നിധ്യം അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷാ. പൃഥ്വിയുടെ കരുത്തിലാണ് സെമിയില്‍ തമിഴ്നാടിനെ കീഴടക്കി മുംബൈ കലാശക്കളിക്ക് യോഗ്യത നേടിയത്. അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് നായര്‍, ഷര്‍ദുള്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ പ്രമുഖരുമുണ്ട് ടീമില്‍.
ഇത്തവണ കിരീട പ്രതീക്ഷയിലാണ് ഗുജറാത്ത്. പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ടീം ആധികാരികമായാണ് ഫൈനലിലെത്തിയത്.
സീസണില്‍ അഞ്ചു സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിക്കുന്ന പ്രിയങ്ക് പഞ്ചല്‍ ഗുജറാത്തിന്റെ തേരോട്ടത്തിനു പിന്നില്‍. 146 റണ്‍ കൂടി നേടിയാല്‍ സീസണില്‍ കൂടുതല്‍ റണ്ണെന്ന വിവിഎസ് ലക്ഷ്മണിന്റെ (1270) നേട്ടം മറികടക്കാം പഞ്ചലിന്. സമിത് ഗൊഹെല്‍ രണ്ടാമത്തെ റണ്വേട്ടക്കാരന്. വെറ്ററന്‍ പേസര്‍ ആര്.പി. സിങ്ങിന്റെ ഫോമും ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകം. മന്‍പ്രീത് ജുനേജ, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവരും കരുത്ത്.
ടീം ഇവരില്‍ നിന്ന്: മുംബൈ – ആദിത്യ താരെ (നായകന്), അഖില്‍ ഹെര്‍വാദ്കര്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് നായര്‍, സിദ്ധേഷ് ലാദ്, തുഷാര്‍ ദേശ്പാണ്ഡെ/അക്ഷയ് ഗിരാപ്, വിജയ് ഗൊഹില്‍, ഷര്‍ദുല്‍ താക്കൂര്‍, ബല്‍വീന്ദര്‍ സന്ധു.
ഗുജറാത്ത് – പാര്‍ഥിവ് പട്ടേല്‍ (നായകന്), സമിത് ഗൊഹെല്‍, പ്രിയങ്ക് പഞ്ചല്‍, ഭാര്‍ഗവ് മെറായി, മന്‍പ്രീത് ജുനേജ, രുജുല്‍ ഭട്ട്, ചിരാഗ് ഗാന്ധി, റഷ് കലാരിയ, ആര്.പി. സിങ്, മേഹുല്‍ പട്ടേല്‍/ചിന്തന്‍ ഗജ, ഹാര്‍ദിക് പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: