കോഴിക്കോട്: ഡിവൈഎഫ്ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളായിരുന്നു ചെഗുവേര.
ചെഗുവേര നടത്തിയ കൊലപാതക പരമ്പര ലോകത്തെ ഞെട്ടിച്ചതാണ്. കറുത്തവര്‍ഗക്കാരെയും ക്രിസ്ത്യന്‍ പുരോഹിതരെയും ക്രൂരമായ രീതിയിലാണ് ചെഗുവേര കൊന്നത്. മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങള്‍ക്കൊപ്പം ചെഗുവേരയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. യുവാക്കള്‍ക്കിടയില്‍ അരാജകത്വത്തിന്റെ വിത്ത് പാകുന്നതിന് മാത്രമേ ചെഗുവേരയുടെ ചിത്രം കൊണ്ട് സാധിക്കൂ.
കഞ്ചാവ് വലിക്കുന്ന ചെഗുവേരയുടെയും യേശുവിനെപ്പോലെ തലയില്‍ മുള്‍ക്കിരീടവുമുള്ള ചെഗുവേരയുടേയും ഫോട്ടോയാണ് വെക്കുന്നത്. ചെഗുവേരയുടെ ഫോട്ടോ ബനിയനില്‍ പ്രിന്റ് ചെയ്യുന്നു. ഇതെല്ലാം ചെഗുവേര ആരെന്ന് അറിയാത്ത യുവാക്കള്‍ക്കിടയിലാണ് പ്രചരിക്കപ്പെടുന്നത്. ടൈം മാഗസിന്, ടെലഗ്രാഫ് തുടങ്ങിയവയെല്ലാം ചെഗുവേരയുടെ ക്രൂരതകളെ വിവരിച്ചിട്ടുണ്ട്.
ബിജെപി ഉത്തരമേഖല പ്രചരണ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: