കാട്ടാക്കട: കോട്ടൂര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശ വനിതയ്ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്ക്. കനേഡിയന്‍ പൗരത്വം സ്വീകരിച്ച പാലക്കാട് സ്വദേശിനി സംഗീതയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തേ മുക്കാലോടെ ആയിരുന്നു സംഭവം. വനം വകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്റെ സുഹൃത്തായ ഇവര്‍ ഒരാഴ്ച കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ താമസിച്ച് ആനകളെ അടുത്തറിയുന്നതിനും പഠനം നടത്തുന്നതിനുമായാണ് എത്തിയതത്രെ. വൈല്‍ഡ് ലൈഫ് വാര്ഡന് ഷാജികുമാറിന്റെ വാഹനത്തില്‍ രാവിലെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ എത്തിയ ഇവര്‍ സന്ദര്‍ശകര്‍ക്ക് വിലക്കുള്ള ആനക്കൊട്ടിലുകളില്‍ കയറിയിറങ്ങി. ആനകള്‍ക്ക് അടുത്ത് നില്‍ക്കുകയോ തൊടുകയോ ചെയ്യരുതെന്ന് പാപ്പാന്മാര് പലവട്ടം വിലക്കിയെങ്കിലും അവര്‍ അത് കൂട്ടാക്കിയില്ല. മറ്റ് ആനകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ആന പുനരധിവാസ കേന്ദ്രത്തിലെ ഏറ്റവും അപകടകാരിയായ നാല് വയസ്സുകാരന് റാണക്ക് സമീപമെത്തി. പൈനാപ്പിള്‍ കൊടുത്ത ശേഷം തലോടുന്നതിനിടെ റാണ ഇവരെ തട്ടിത്തെറിപ്പിച്ചു. ആന തുമ്പിക്കൈ നീട്ടി വളഞ്ഞു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ അഘാതത്തില്‍ ഇവരുടെ ഇടത് കാലിന് പൊട്ടലുണ്ട്. ഉടന്‍തന്നെ ഇവരെ വനം വകുപ്പധികൃതര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പ്രേമികള്‍ എത്തിയാല്‍ ഈ ആനകള്‍ക്ക് അരികില്‍ പോകാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വനം വകുപ്പിലെ ഉന്നതരുടെ അതിഥികളായി എത്തുന്നവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നതാണ് സ്ഥിതി. അഗസ്ത്യ ബയോളജിക്കല്‍ പാര്‍ക്കിലെ ഈ ആന പുനരധിവാസ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി വാര്‍ഡനെ പോലും അറിയിക്കാതെയാണ് വനം വകുപ്പ് സെക്രട്ടറിയുടെ സുഹൃത്തായ വിദേശ വനിതയ്ക്ക് കേന്ദ്രത്തില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: