തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതര്‍. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. എസ്.ഷാബു വ്യക്തമാക്കി. ഇന്നലെ രാവിലെ തെളിവെടുപ്പിന് കോളേജില്‍ എത്തിയതായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ജി.പി.പത്മകുമാറും കോളേജ് സന്ദര്‍ശിച്ചു.
പരീക്ഷക്കിടെ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അന്നുതന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരീക്ഷാ കണ്ട്രോളര് പറഞ്ഞു.
കോപ്പിയടിച്ചതിന് അധ്യാപകര്‍ പിടികൂടിയതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്.
ക്ലാസ്റൂമില്വെച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്ന് സഹപാഠികള്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ടമുറിപ്പാടുകള് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമാണെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നുണ്ട്. കോളേജില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായും വിദ്യാര്‍ത്ഥികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കോളേജ് സന്ദര്‍ശിച്ച കമ്മീഷനംഗം കെ.മോഹന്‍കുമാറാണ് തൃശൂര്‍ എസ്പിക്കും സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ക്കും കോളേജ് പ്രിന്‍സിപ്പലിനും നോട്ടീസയക്കാന്‍ ഉത്തരവായത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം.
മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് സമരങ്ങള്‍ തുടരുകയാണ്. കോളേജിന് മുന്നിലും തൃശൂര്‍ ഐജി ഓഫീസിന് മുന്നിലും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായെത്തി. എബിവിപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് ദേശീയനിര്‍വാഹകസമിതി അംഗം എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു.
മാനേജ്മെന്റിനെതിരെ പോലീസിനും സര്‍ക്കാരിനും സര്‍വകലാശാലക്കും പരാതികളുടെ പ്രവാഹമാണ്. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും സസ്പെന്റ് ചെയ്യുകയും പതിവാണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ള മാനേജ്മെന്റ് കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ചേര്‍ന്ന് പീഡിപ്പിച്ചതുമൂലമാണ് ജിഷ്ണു മാനസികമായി തകര്‍ന്നതും ആത്മഹത്യ ചെയ്തതും എന്നാണ് വിവിധ പരാതികളില്‍ സഹപാഠികള്‍ ആരോപിക്കുന്നത്.
ഈ ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. സഹപാഠിയുടെ ഉത്തരക്കടലാസ് നോക്കി എഴുതുന്നതുകണ്ട ജിഷ്ണുവിനെ താക്കീത് ചെയ്യുകമാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഇനി ഇതാവര്‍ത്തിച്ചാല്‍ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മാത്രമാണ് പറഞ്ഞതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. കോളേജ് അധികൃതര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് യുവജന കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: