തിരുവനന്തപുരം: ഐഎഎസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗം വഷളാക്കിയ മുഖ്യമന്ത്രി ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂലം വലയുന്നത് കേരളത്തിലെ ജനങ്ങളാണ്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കെട്ടികിടക്കുന്നു. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടികിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നാണ് പുറത്തുവരുന്ന വിവരമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
ഒരു കേസില്‍ 42 ദിവസം കൊണ്ട് ത്വരിതപരിശോധന പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍ ജയരാജന് കേസില്‍ 89 ദിവസമെടുത്താണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. കോടതിയുടെ ഇടപെടല്‍ മുന്നില്‍ കണ്ട് വിജിലന്‍സ് കേസെടുക്കുകയായിരുന്നു. കെ.ബാബു, കെ.എം.മാണി എന്നിവരുടെ കേസുകളില്‍ കാണിക്കുന്ന താത്പര്യം എന്തേ ഇടതു സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസില്‍ ജേക്കബ് തോമസ് കാണിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ജയരാജന്റെ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും കൂടി വിജിലന്‍സ് അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇ.പി.ജയരാജന്റെ ബന്ധുവിനെ വ്യവസായ വകുപ്പില്‍ നിയമിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് പോള്‍ ആന്റണി കുറിച്ചിരുന്നു. അതിനാല്‍ മുഖ്യമന്ത്രി അറിയാതെ ഈ നിയമനം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: