കണ്ണൂര്‍: കലയുടെ ഓളമിളകാന്‍ ഇനി മൂന്നു നാള്. 16 മുതല്‍ 22 വരെയാണ് 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരിലെ വേദികള്‍ ആതിഥ്യം വഹിക്കുന്നത്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും. കലോത്സവം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവത്തിന് തിരിതെളിയിക്കും. വൈകുന്നേരം കലോത്സവ സാംസ്കാരിക ഘോഷയാത്ര കണ്ണൂര്‍ സെന്റ്മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് നിന്നാരംഭിക്കും.
കലോത്സവത്തോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 700 ഓളം പോലീസിനെ പ്രത്യേകമായി നിയോഗിക്കും. ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ ഗതാഗത കമ്മിറ്റി പുറത്തു വിട്ടു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങള്‍ നോ-പാര്‍ക്കിംഗ് ഏരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതവഴിയുളള ചരക്ക് വാഹനങ്ങളുടെ യാത്ര വഴിതിരിച്ചു വിടും. തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഹെവി വാഹനങ്ങളെ കണ്ണൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ ഇരിക്കൂര്‍-ശ്രീകണ്ഠാപുരം വഴി തിരിച്ചു വിടും. 20 വാഹനങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ക്കായി വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം എന്ന മുദ്രാവാക്യവുമായാണ് കലോത്സവ സംഘാടനം. പ്രധാനവേദി നിളയാണ്. 20 വേദികളിലായാണ് കലാപ്രതിഭകളുടെ മത്സരങ്ങള്‍ നടക്കുക. 20 വേദികള്‍ക്കും കേരളത്തിലെ പ്രധാനപ്പെട്ട 20 നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
മുഖ്യവേദിയായ കണ്ണൂര്‍ പോലീസ് മൈതാനിയിലെ നിളയുടെതുള്പ്പെടെ 20 വേദികളുടേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഒന്നാം വേദി ആറ് നിലകളിലായാണ് നിര്‍മ്മിക്കുന്നത്.പ്രധാന വേദികളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും ഓലകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മുഖ്യവേദിയോട് ചേര്‍ന്ന് അമ്പത് മീഡിയാ പവലിയനുകള്‍, 14 ഗ്രീന്‍ റൂമുകള്‍, 10 ടോയ്ലറ്റ്, അവശ്യ സര്‍വ്വീസുകള്‍ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. മുഖ്യവേദിയുടെ കിഴക്കു ഭാഗത്തായി പ്രദര്‍ശനത്തിനായുള്ള പന്തലും ഒരുങ്ങുന്നുണ്ട്. ഇതിനായി 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്.
പാചകപ്പുര ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ഇതാദ്യമായി കലോത്സവ ആഥിത്യഭൂമിയില്‍ കലാമരം നട്ടാണ് ഇത്തവണ കലോത്സവത്തെ വരവേല്‍ക്കുന്നത്് എന്നത് മേളയെ ശ്രദ്ധേയമാക്കുന്നു. അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് സംഘാടക സമിതിയുടെ എല്ലാ സബ്ബ് കമ്മിറ്റികളും. രാപ്പകല്‍ അധ്വാനിക്കുകയാണ് പലരും.
14 ന് കോഴിക്കോട് ജില്ലയില്‍ നിന്നും കലോത്സവ വിജയികള്‍ക്കുളള സ്വര്‍ണ്ണക്കപ്പ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മാഹി വഴി കണ്ണൂരിലെത്തിക്കും. 15 ന് അടുക്കളയില്‍ പാലുകാച്ചല്‍ നടക്കും. ഭക്ഷണ വിതരണത്തിനായി മത്സരാര്‍ത്ഥികള്‍ക്ക് പഞ്ചിംഗ് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന് 16 ന് രാവിലെ മുതല്‍ നടക്കും. കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരികോത്സവത്തിന് 17 ന് തിരിതെളിയും.
മത്സരവേദികള്‍ക്കെല്ലാം സംസ്ഥാനത്തെ വ്യത്യസ്ത നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. 20 വേദികളിലായാണ് കലാമാമാങ്കം അരങ്ങേറുക. വേദി 1 മുതല്‍ യഥാക്രമം നിള (പോലീസ് മൈതാനം), ചന്ദ്രഗിരി(കലക്ട്രേറ്റ് മൈതാനം), കബനി (ടൗണ്‍ സ്ക്വയര്‍), പമ്പ(ജവഹര്‍ സ്റ്റേഡിയം), വളപട്ടണം(ജിവിഎച്ച്എസ്എസ്), കല്ലായി(ഗവ. യുപി സ്ക്കൂള് മുഴത്തടം), കവ്വായി (പോലീസ് ഓഡിറ്റോറിയം), കാര്യങ്കോട്(ഗവ യുപി സ്ക്കൂള്), ഭവാനി (ശിക്ഷക്സദന്‍ ഓഡിറ്റോറിയം), പല്ലന (തളാപ്പ് മിക്സഡ് യുപി), നെയ്യാര്‍ (ജവഹര്‍ സ്റ്റേഡിയം), പാമ്പാര്‍(ഗവ. ടൗണ്‍ എച്ച്എസ്എസ്, ഓപ്പണ്‍ സ്റ്റേജ്), കടലുണ്ടി (ടൗണ്‍ എച്ച്എസ്എസ് ഹാള്‍), പെരിയാര്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്), മീനച്ചില്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), മണിമല(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കല്ലട(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കരമന(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), ചാലിയാര്‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട്, പളളിക്കുന്ന്), മയ്യഴി (സ്റ്റേഡിയം കോര്‍ണ്ണര്‍) എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: