ശബരിമല: സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് നല്‍കാനുള്ള തുകയെ സംബന്ധിച്ച് തര്‍ക്കം മുറുകിയതോടെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഇടപെടല്‍. പ്രവര്‍ത്തനം അവതാളത്തിലായ സന്നിധാനത്തെ മാലിന്യ സംസ്കരണപ്ലാന്റ് നിരീക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പാലക്കാട്ടെ സീനിയര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജുവിനെയാണ് ബോര്‍ഡ് നിയോഗിച്ചത്.
മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദറിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറും. ഏറെ തിരക്കുള്ളസമയത്ത് പ്ലാന്റിലെ രണ്ട് സാങ്കേതിക വിദഗ്ധരെ ബോര്‍ഡോ മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റിയോ അറിയാതെ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്ലാന്റ് പ്രവര്‍ത്തനം അവതാളത്തിലാണ്. അതേസമയം, കരാര്‍ പാലിക്കാത്ത കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ശ്രമം ആരംഭിച്ചു.
പ്ലാന്റ് പ്രവര്‍ത്തനം അവതാളത്തിലായതോടെ സന്നിധാനത്തു നിന്നുള്ള മാലിന്യവും മലിനജലവും ഞുണുങ്ങാറിലേക്ക് ഒഴുക്കുകയാണിപ്പോള്‍. രണ്ടു ദിവസത്തിനിടെ പമ്പാ നദിയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചു. നദിയിലെ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. 23.8 കോടി മുടക്കി നിര്‍മിച്ച മാലിന്യ സംസ്കരണപ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്ണസജ്ജമാകാത്തത് സംബന്ധിച്ച് ഉന്നത അന്വേഷണം നടക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: