ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് കാണിച്ച് ബിഎസ്എഫ് ജവാന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമായി. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന തേജ് ബഹാദൂര്‍ യാദവ് എന്നയാളാണ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ സ്വയം റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ആരോപണത്തെക്കുറിച്ച് വിശദീകരണം തേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സൈനികരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി.
സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണ്. പലപ്പോഴും ഒഴിഞ്ഞ വയറുമായാണ് ഉറങ്ങുന്നത്. സൈനികര്‍ക്ക് വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി അവ മറിച്ചുവില്‍ക്കുകയാണെന്നും വീഡിയോയില്‍ അദ്ദേഹം ആരോപിക്കുന്നു. ബിഎസ്എഫിന്റെ 29-ാം ബറ്റാലിയനിലെ സൈനികനായ തേജ് ബഹാദൂര്‍ യാദവ് നാല് വീഡിയോ സന്ദേശങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതും അത് വിതരണം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുകയും ചെയ്യുന്നു.
രാവിലെ കിട്ടിയത് ഒരു ‘പരാത്ത’ മാത്രമാണ്. പച്ചക്കറിയോ അച്ചാറോ പോലുമില്ല അതിനൊപ്പം. 11 മണിക്കൂറോളം കഠിനമായി ജോലി ചെയ്യേണ്ടവരാണ് തങ്ങള്‍. ചിലപ്പോള്‍ ജോലി സമയം മുഴുവന്‍ നില്‍ക്കേണ്ടി വരും.
ഉപ്പും മഞ്ഞളും മാത്രം ചേര്‍ത്ത ദാല്‍ ആണ് ഉച്ച ഭക്ഷണമായി നല്‍കുന്നത്. ഇത് കഴിച്ച് എങ്ങനെ സൈനികന് ജോലി ചെയ്യാനാവും. ചിലപ്പോഴൊക്കെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകേണ്ടിയും വരും. സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം അപ്പോഴേക്ക് താന്‍ ഇവിടെ ഉണ്ടാവില്ലെന്നും പറയുന്നു.
വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ട്വിറ്ററില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബി.എസ്.എഫിലെ ഉന്നത ഉദ്ദ്യോഗസ്ഥന് അറിയിച്ചു. 1996ല്‍ ബിഎസ്എഫിന്റെ ഭാഗമായ തേജ് ബഹാദൂര്‍ നിരവധി തവണ അച്ചടക്ക നടപടിക്ക് വിധേയനായ ആളാണെന്നും അദ്ദേഹം സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: