കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയല്‍ കാണാതായ സംഭവത്തില്‍ പോലീസിനു പരാതി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. പാലക്കാട്ടെ 70 ഏക്കര്‍ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തര്‍ക്കം സംബന്ധിച്ചുള്ള പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവിനെതിരെ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി കണ്ടുമുത്തന്‍ നല്കിയ അപ്പീലിന്റെ ഫയലുകളാണ് കാണാതായത്.
ഫയല്‍ സൂക്ഷിച്ചിരുന്ന സെക്ഷനിലെ ഓഫീസര്‍ക്കും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ ഗുമസ്തനും കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് ജഡ്ജിമാരുള്‍പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിര്‍ദ്ദേശിച്ചു. അഭിഭാഷക ഗുമസ്തനോട് രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നല്‍കാനും സെക്ഷന്‍ ഓഫീസറോട് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കാനുമാണ് നോട്ടീസ് നല്‍കുന്നത്.
ഫെബ്രുവരിയില്‍ നല്കിയ അപ്പീല്‍ വേഗം പരിഗണിക്കാനായി അപേക്ഷ നല്‍കിയിട്ടും ബെഞ്ചില്‍ വരാത്തതിനെത്തുടര്‍ന്ന് നല്കിയ പരാതിയില്‍ ഹൈക്കോടതി അധികൃതരാണ് ഫയലുകള്‍ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്ഷനില്‍ ജീവനക്കാര്‍ക്കു പുറമേ അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്ക്കും മാത്രമാണ് പ്രവേശനമെന്നും ഇവരില്‍ ചിലര്‍ അറിയാതെ ഫയല്‍ നഷ്ടപ്പെടില്ലെന്നും വ്യക്തമാക്കി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന് ബെഞ്ച് ഫയല്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ പോലീസ് കേസ് വേണ്ടെന്നാണ് ഹൈക്കോടതിയുടെ ഭരണ നിര്‍വഹണ സമിതി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: