എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തിയ അമ്പലപ്പുഴ സംഘത്തിന്റെ രഥഘോഷ യാത്ര, ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു പറഞ്ഞ് പോലീസ് തടഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാത്ര സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ മണിമല സിഐ ഇ.പി. റജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമൂഹപെരിയോന്‍ ഇരുന്ന രഥം തടയുകയായിരുന്നു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്ത് ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനു തൊട്ടുമുമ്പാണ് തടഞ്ഞത്.
എരുമേലിയില്‍ രഥഘോഷയാത്ര നടത്താന്‍ അനുമതിയില്ലെന്നും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണമാണ് തടയുന്നതെന്നും സിഐ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അമ്പലപ്പുഴയില്‍ നിന്നാരംഭിച്ച രഥഘോഷയാത്രക്ക് ഒരുസ്ഥലത്തും പോലീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. രഥഘോഷയാത്രയില്‍ പങ്കെടുത്ത തീര്‍ത്ഥാടകരുടെ 12 വാഹനങ്ങളും കടത്തിവിട്ട ശേഷമാണ് സിഐ ഗുരുസ്വാമിയുടെ രഥം തടഞ്ഞതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ പോലീസുമായി അമ്പലപ്പുഴ സംഘാംഗങ്ങളും, എരുമേലിയിലെ വിവിധ സംഘടനാ പ്രതിനിധികളും നടുറോഡില്‍ തര്‍ക്കവും വാക്കേറ്റവുമായി. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ അപമര്യാദ സ്ഥിതികൂടുതല്‍ വഷളാക്കി.
പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയ സംഘാംഗങ്ങളെ വിളിച്ചു വരുത്തിയായിരുന്നു ഡിവൈഎസ്പിയുടെ ധിക്കാരം. ബഹളം നടക്കുന്നതിനിടെ മധു മണിമല എന്നയാള്‍ പറഞ്ഞതുകേട്ട് ഡിവൈഎസ്പി ഹൈന്ദവ സംഘടനനേതാക്കളെ ആക്ഷേപിക്കുകയായിരുന്നു. പ്രതിഷേധം കനപ്പെട്ടതോടെ അമ്പലപ്പുഴ സംഘത്തോടൊപ്പം എത്തിയ എരുമേലിയിലെ സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുക്കാനും നീക്കം നടന്നു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ പതിനെട്ട് വര്‍ഷമായി ഗുരുസ്വാമിയായി ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി രഥത്തില്‍ സംഘം എരുമേലി പേട്ടതുള്ളലിന് എത്തിയത്. എരുമേലിയിലെത്തുന്നത് സംബന്ധിച്ച് മണിമല സിഐ, ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി എംഎല്‍എ ജയരാജ് എന്നിവരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും രഥഘോഷയാത്ര തടയുന്ന വിവരം ആരും അറിയിച്ചില്ല.
രഥഘോഷയാത്ര തടഞ്ഞ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ക്ഷമ പറയണമെന്നും ഇതു സംബന്ധിച്ച് ഒരാള്‍ക്കെതിരേയും നടപടികളുണ്ടാകില്ലെന്ന് പോലീസ് ഉറപ്പ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനമായ എരുമേലി പേട്ടതുള്ളല്‍ നടത്തില്ലെന്നും പേട്ട സംഘം മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, പ്രസിഡന്റ് ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: