കൊല്ലം: എലിപ്പനി അഥവാ വീല്‍സ് ഡിസീസ് ഒരു സാംക്രമികരോഗമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലെപ്റ്റോസ്പൈറ രോഗാണുക്കളാണ് എലിപ്പനി പരത്തുന്നത്. എലി, കാര്‍ന്നുതിന്നുന്ന മറ്റു ജീവികള്‍, വളര്‍ത്തുമൃഗങ്ങള്‍, കുറുക്കന് എന്നിവയില്‍ ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ എലികളിലാണ് ഈ രോഗാണുക്കളെ കൂടുതലായി കണ്ടുവരുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളില്‍ പ്രധാനമാണ് എലിപ്പനി. എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ഗങ്ങള്‍, ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിനജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോധബാധക്ക് സാധ്യതയുണ്ട്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരാശരി 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുള്ള പനി, തലയുടെ മുന്‍ഭാഗങ്ങളിലും കണ്ണുകള്‍ക്ക് ചുറ്റിലും ശക്തിയായ വേദന, ഇടുപ്പിലും കണങ്കാലിലുമുള്ള മാംസപേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ദേഹത്ത് രക്തം പൊടിയല്, എന്‍കഫലൈറ്റിസ്, വൃക്ക തകരാര്‍ തുടങ്ങിയ രോഗലക്ഷണങ്ങളും ക്രമേണ കാണപ്പെടും. പരിസര ശുചിത്വം പാലിക്കുക എന്നത് രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. ആഹാര പദാര്‍ത്ഥങ്ങള്‍ മൂടിവയ്ക്കുക, ആഹാരപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ വീട്ടുപരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക എന്നിവയാണ് രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍. വെള്ളത്തില്‍ കലര്‍ന്ന അണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാം. സ്വയം ചികിത്സ അപകടമാണെന്നും രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും ഡിഎംഒ ഡോ.വി.വി. ഷേര്‍ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: