ആലപ്പുഴ: സ്വന്തമായി സ്ഥലമുള്ളതും കെട്ടിടമില്ലാത്തതുമായ അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വഹിതം അനുവദിക്കുമെന്ന് പദ്ധതി ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വിജയകുമാര്‍ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റിയില്‍ അറിയിച്ചു. തൊഴില്‍ വിഹിതമുള്പ്പെട അഞ്ചു ലക്ഷം രൂപയാണ് ഇതിനായി പങ്കുകൊള്ളിച്ചിരിക്കുന്നത്. ബാക്കി തുക സാമൂഹിക നീതി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനവും കണ്ടെത്തണം. ഇതിനായി 24 അങ്കണവാടികള്‍ തെരഞ്ഞെടുത്തതില്‍ മൂന്ന് അങ്കണവാടികളുടെ പണി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31 വരെ 2,52,760 കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 33,16,435 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിട്ടതില്‍ ഇതിനകം 42,83,243 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 40,44,466 വനിത തൊഴില്‍ ദിനങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനായി. 103 കുടുംബങ്ങള്‍ക്കാണ് 100 സമ്പൂര്‍ണ്ണ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്. 14085 പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ 12430 എണ്ണം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ബിഎസ്എന്‍എല്‍ സ്ഥാപിച്ച ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍ വീണ. എന്‍.മാധവന് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജില്ലയില്‍ സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്ത അങ്കണവാടികള്‍ക്ക് ഭൂമി കണ്ടെത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് അധ്യക്ഷനായ കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 1041 അങ്കണവാടികള്‍ക്ക് സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിഷ യോഗത്തിലെ തീരുമാന പ്രകാരം നടത്തിയ അന്വേഷണത്തില്‍ 114 സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമി വാങ്ങാന്‍ അനുമതിയില്ലാത്തതിനാലാണ് പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ ഐ.സി.ഡി.എസ്. ജീവനക്കാരുടെയും റവന്യൂ ജീവനക്കാരുടെയും സംയുക്ത പരിശോധനയും ആകാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: