രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പരിഷ്ക്കരണ നടപടിക്കാണ് നവംബറില്‍ തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനായി 500ന്റെയും 1000ന്റെയും നോട്ടുകള്‍ മരിവിപ്പിച്ചതായി പ്രഖ്യാപിച്ച നിമിഷം മുതല്‍ എതിര് ശബ്ദവും ഉയര്‍ന്നു. ഇത് കുത്തകകളുടെ താല്‍പര്യത്തിനെന്ന് ആദ്യം പ്രചരിപ്പിച്ചു. പിന്നീട് കര്‍ഷക ദ്രോഹമെന്നായി.
ഇത് നേരത്തെ ജനങ്ങളെ അറിയിച്ച് ചെയ്തുവെങ്കില്‍ ജനങ്ങള്‍ക്ക് ക്ലേശമുണ്ടാകുമായിരുന്നില്ലെന്ന് മറ്റൊരു വാദം. നല്ല കാര്യം. പക്ഷേ തെറ്റായ രീതിയിലാണ് നടപ്പാക്കിയതെന്ന വിമര്‍ശനം വേറെ. ജനങ്ങളെ വരിയില്‍ നിര്‍ത്തി കഷ്ടപ്പെടുത്തി എന്ന പരിഭവവും ചിലര്‍ ഏറ്റെടുത്തു. അതിലെല്ലാം ഉപരിയായിരുന്നു കേരളത്തിലെ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും കൂട്ടനിലവിളി. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മൂക്കുകയറിട്ടിരിക്കുകയാണെന്നായിരുന്നു മുഖ്യ വിമര്‍ശനം.
ഒരു നയാപൈസപോലും സഹകരണ ബാങ്കില്‍ കള്ളപ്പണമില്ലെന്നുള്ള വാദമുയര്‍ന്നപ്പോള്‍ റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടത് ഒരു കാര്യം. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ (കെവൈസി) നല്‍കണമെന്നാണത്. എന്നാല്‍ അത് ഒരുതരത്തിലും നല്കാനാവില്ലെന്നായിരുന്നു ഇരുപക്ഷത്തിന്റെയും നിപാട്. നിയമസഭയിലെ പ്രസ്താവനകളിലും ചര്‍ച്ചകളിലും പ്രമേയങ്ങളിലും സര്‍വ്വകക്ഷി യോഗത്തിലുമെല്ലാം ഇതുതന്നെ ആവര്‍ത്തിച്ചു. പിന്നീട് ഏത് പരിശോധനയ്ക്കും സന്നദ്ധമെന്നറിയിച്ചെങ്കിലും പരിശോധനക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയുന്ന കാഴ്ചയാണുണ്ടായത്. സഹകരണ നിക്ഷേപങ്ങളിലും കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്.
കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പ് സഹകരണ നിക്ഷേപങ്ങളില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടുപിടിച്ചത്. ഇതുവരെ മൊത്തം 16000 കോടിയുടെ കള്ളപ്പണനിക്ഷേപം കണ്ടുപിടിച്ചെന്നാണ് വാര്‍ത്ത. ദല്‍ഹി ദരിയാഗഞ്ജ് സഹകരണ ബാങ്കില്‍ 1200 ബിനാമി അക്കൗണ്ടുകള്‍ തുറന്ന് 120 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ 3.2 കോടിയുടെ പഴയ നോട്ട് മാറി പുതിയ നോട്ടും നല്‍കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസഥരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പിന് സഹായം നല്‍കിയത്. നോട്ട് അസാധുവാക്കലിനു ശേഷം മുംബൈയിലെ ഒരു ജില്ലാ സഹകരണ ബാങ്കില്‍ 1400 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ നല്കിയ കണക്ക്.
എന്നാല്‍ 900 കോടി മാത്രമാണ് നിക്ഷേപിച്ചതെന്നും 500 കോടി ലഭിച്ചതായി വെറുതേ കണക്ക് നല്കിയ ശേഷം പിന്നീട് കള്ളപ്പണം അതിന്റെ മറവില്‍ മാറ്റി നല്‍കുകയായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. രാജ്യത്തെ ആയിരക്കണക്കിന് സഹകരണ ബാങ്കുകള്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും സിബിഐയുടേയും നിരീക്ഷണത്തിലാണ്. ആദായ നികുതി വകുപ്പാണ് സംസ്ഥാന സഹകരണ ബാങ്കുകള്‍ പരിശോധിക്കുക. സിബിഐ അര്‍ബന്‍ ബാങ്കുകളും എന്‍ഫോഴ്സ്മെന്റ് ജില്ലാ സഹകരണബാങ്കുകളും. നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ ബാങ്കുകളില്‍ തുടങ്ങിയ മിക്ക അക്കൗണ്ടുകളും ബിനാമികളാണെന്നാണ് സംശയം. ഇതുവരെ 1156 പരിശോധനകളിലായി 5343 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്.
കേരളത്തിലെ സഹകരണ സംഘങ്ങളില്‍ മഹാഭൂരിപക്ഷവും സത്യസന്ധമായി പ്രവര്ത്തിക്കുന്നതാണെന്നതില് സംശയമില്ല. എന്നാല്‍ ചിലതെങ്കിലും കള്ളപ്പണക്കാരുടെ നിലവറകളാണെന്ന പരാതി പണ്ടുമുതലേ ഉണ്ട്. രാഷ്ട്രീയ നേതാക്കളുടെയും വന്‍കിട നികുതി വെട്ടിപ്പുകാരുടെയും അത്താണിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കപ്പെടുകതന്നെ വേണം. കള്ളപ്പണം കണ്ടെത്തുകയെന്ന നല്ല ലക്ഷ്യം സഹകരണ ബാങ്കുകളെ കവചമാക്കി അട്ടിമറിക്കപ്പെടാന്‍ പാടില്ല. സംസ്ഥാനത്ത് 21 ലക്ഷം അക്കൗണ്ടുകളാണ് പ്രാഥമിക വായ്പാ സഹകരണ ബാങ്കുകളിലുള്ളത്. മൊത്തമുള്ള1625 സംഘങ്ങള്‍ക്കെല്ലാം കൂടി 4200 ശാഖകളുമുണ്ട്. ഇവയുടെ പ്രവര്‍ത്തന മൂലധനം 1.12 ലക്ഷമാണ്. മൊത്തം നിക്ഷേപം 81152 കോടി വരും. 14 ജില്ലാ ബാങ്കുകളുടെ ശാഖ 783 ആണ്. ഇവയുടെ പ്രവര്‍ത്തന മൂലധനം 56000 കോടിയുമാണ്. രാജ്യത്തെങ്ങുമുള്ള സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളില്‍ 70 ശതമാനവും കേരളത്തിലാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണവും കുമിഞ്ഞുകൂടിയതും കേരളത്തിലാകാമെന്ന് പ്രത്യേകം പറയേണ്ടതില്ല.
സമരം നടത്തിയും ബാങ്കുകളെ സ്തംഭിപ്പിച്ചും റിസര്‍വ്വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിനെയും നിശബ്ദമാക്കാമെന്നാണ് കേരളത്തിലെ കണക്കപ്പിള്ളമാര്‍ ചിന്തിക്കുന്നത്. അത് അംഗീകരിച്ചുകൊടുക്കാന്‍ സത്യവും ധര്‍മ്മവും നീതിയും ആഗ്രഹിക്കുന്ന ജനങ്ങള്‍ തയ്യാറാവുകയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിച്ച് കള്ളപ്പണം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലെ കള്ളക്കളി പൊളിച്ചടുക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: