കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ കേസെടുത്തു പീഡിപ്പിക്കുന്നു
കോട്ടയം: സിപിഎം-പോലീസ് ഒത്തുകളിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുത്ത് പീഡിപ്പിക്കുന്നതായി പരാതി. കെഎസ്ഇബി നീണ്ടൂര്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ സന്തോഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പീഡിപ്പിക്കുന്നത്.
നീണ്ടൂര്‍-കല്ലറ ഭാഗത്ത് ചീമ്പനാകരി താമരച്ചാല്‍ പാടശേഖരത്ത് കെഎസ്ഇബിയുടെ മോഷ്ടിച്ചെടുത്ത വാര്‍ക്ക, തേക്കുതടി പോസ്റ്റുകള്‍ ഉപയോഗിച്ച് മോട്ടോര്‍പുര നിര്‍മ്മിച്ചിരുന്നു. സിപിഎം കല്ലറ ലോക്കല്‍ സെക്രട്ടറി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന് സന്തോഷ് സ്ഥലത്തെിയപ്പോള്‍ താമരച്ചാല്‍ ഗിരിജാഭവനില്‍ പുരുഷോത്തമന് എന്നയാള്‍ തേക്ക് തടികൊണ്ടുള്ള പോസ്റ്റ് ചുമന്നുകൊണ്ടുവരുന്നത് നേരില്‍ക്കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉടന്‍തന്നെ അദ്ദേഹം അസി. എന്‍ജിനീയറെ വിളിച്ചറിയിച്ചു.
ഇതിന്റെയടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അസി. എന്‍ജിനീയര്‍ ശ്രീരാജ് സബ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റ് 12ന് ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പ്രകാരം 20ന് 1118/16 ഇലക്ട്രിസിറ്റി ആക്ട് 16(ബി)പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് എടുത്ത് പോലീസിനും ഇലക്ട്രിസിറ്റി വിജിലന്‍സിനും നല്‍കിയിരുന്നു.
പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന് മാത്രമല്ല ഇതിനിടെ താമരച്ചാല്‍ ഗിരിജാ ഭവനില്‍ പുരുഷോത്തമന് എന്നയാള്‍ കെഎസ്ഇബി ഓവര്‍സിയര്‍ സന്തോഷിനെതിരെ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനൊപ്പം കെഎസ്ഇബി വിജിലന്‍സിന്റെ അന്വേഷണവും പുരോഗമിച്ചു. വിജിലന്‍സ് പോലീസിന്റെ റിപ്പോര്‍ട്ട് തേടി. ഈ അവസരത്തിലാണ് പോലീസ് അന്വേഷണത്തിനായി ശ്രമം ആരംഭിച്ചത്. ഇതിനിടെ മോഷ്ടിച്ച സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മോട്ടോര്‍പുര പൊളിച്ച് നീക്കി തൊണ്ടിമുതലുകള്‍ നശിപ്പിച്ചിരുന്നു.
അന്വേഷണം മുറുകിയപ്പോള്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എങ്കില്‍പ്പിന്നെ എന്തിനാണ് കെഎസ്ഇബി ജീവനക്കാരന്റെ പേരില്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത് പീഡിപ്പിക്കുന്നതെന്ന ചോദ്യത്തിന് പോലീസിന് ഉത്തരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: