തിരുവനന്തപുരം: ഇന്ന് കാലാവധി കഴിയുന്ന 843 റാങ്ക് ലിസ്റ്റുകള്‍ പതിനൊന്ന് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ചെയര്മാന് നേരത്തേ എടുത്ത തീരുമാനം റദ്ദ് ചെയ്ത പി.എസ്.സി കൂട്ടായാണ് ഇന്ന് തീരുമാനം എടുത്തത്. പഴയ തീരുമാനം റദ്ദ് ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യത്തോട് ചെയര്മാന് വിയോജിപ്പ് രേഖപ്പെടുത്തി.
അധ്യാപക തസ്തികകളടക്കം നാലു വര്‍ഷം കാലാവധി പൂര്‍ത്തിയായ റാങ്ക് ലിസ്റ്റുകള്‍ ഒരു വര്‍ഷം കൂടി നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ പി.എസ്.സിയോട് ആവശ്യപ്പെട്ടത്. ആദ്യം പി.എസ്.സി ഇത് അംഗീകരിച്ചില്ല. വിയോജിപ്പ് രേഖപ്പെടുത്തിയ സര്‍ക്കാര്‍ വീണ്ടും ഇതേ ആവശ്യം പി.എസ്.സിയുടെ മുന്നില്‍ വയ്ക്കുകയായിരുന്നു.
ഏപ്രില്‍ 30ന് കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം പി.എസ്.സി ചെയര്മാന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അംഗീകരിച്ചു. എന്നാലിത് പി.എസ്.സി അംഗങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഇതേത്തുടര്‍ന്നാണ് അടിയന്തിര പി.എസ്.സി യോഗം ഇന്ന് ചേര്‍ന്നത്.
അവധിക്ക് പകരം പ്രമോഷനെന്ന നിര്‍ദ്ദേശവും പി.എസ്.സി യോഗം അംഗീകരിച്ചു. ഗസറ്റ് റാങ്കിലുള്ള ഏതെങ്കിലും ഒരു പി.എസ്.സി ഉദ്യോഗസ്ഥന് ഒരു മാസമോ അതില്‍ കൂടുതലോ ദിവസം അവധിയില്‍ പ്രവേശിച്ചാല്‍ മറ്റൊരു ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കും. പി.എസ്.സി ചെയര്മാന് കൊണ്ടു വന്ന ഈ നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: