കാക്കനാട്: നിയമലംഘനങ്ങള്‍ക്ക് വാഹനയാത്രക്കാരോട് പിഴ വാങ്ങുമ്പോഴും, സുരക്ഷയൊരുക്കുന്നതില്‍ അനാസ്ഥ. റോഡ് സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ടുപോലും ലഭ്യമാക്കുന്നില്ല.
പിഴ ഈടാക്കുന്ന തുകയുടെ ഒരു ഭാഗമാണ് സുരക്ഷയ്ക്ക് മാറ്റുന്നത്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള എറണാകുളത്താണ് പിഴത്തുകയും കൂടുതല്‍. ജില്ലയിലെ റോഡുകള്‍ക്ക് ആക്ഷന്‍ പ്ലാന്‍ വേണമെന്ന ആവശ്യം പണമില്ലാത്തതിന്റെ പേരില്‍ പരിഗണിക്കുന്നില്ല. ജില്ലയിലെ റോഡപകട കാരണം കണ്ടെത്തി പദ്ധതികള്‍ സമര്‍പ്പിക്കാന്‍ മാസംതോറും കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഇതനുസരിച്ചാണ് പദ്ധതികള്‍ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുന്നത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സുരക്ഷയ്ക്ക് നിരവധി പദ്ധതികളാണ് റോഡ് സേഫ്റ്റി ബോര്‍ഡിന് മുന്നിലുള്ളത്. 2011 ശേഷം ഫണ്ട് അനുവദിക്കാത്തിനെ തുടര്‍ന്ന് എല്ലാം മുടക്കത്തിലാണ്. പ്രധാന കേന്ദ്രങ്ങളില്‍ സിഗ്നലുകള്‍, ദിശാസൂചകങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ വേണം. എച്ച്എംടി ജങ്ഷന് മുതല്‍ ഭാരത് മാത കോളേജ് വരെയുള്ള ഭാഗത്ത് റോഡ് വികസനം പൂര്ത്തീകരിച്ചപ്പോളാണ് കോളേജ് മുതല്‍ കരിങ്ങാച്ചിറ വരെയുള്ള ഭാഗങ്ങള്‍ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
തേവര, ഇടപ്പള്ളി ടോള്‍, ഷേണായീസ്, പത്മ, പാലാരിവട്ടം എസ്.എന്‍ ജങ്ഷന് എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക, കൊച്ചി നഗരത്തിലെ 30 സ്കൂളുകള്‍ക്ക് സമീപം റോഡുകളില്‍ സീബ്ര ക്രോസിങ് ഏര്‍പ്പെടുത്തുക തുടങ്ങിയവയും തീരുമാനിച്ചു. 10 വര്‍ഷത്തില്‍ വാഹനാപകടങ്ങളില്‍ 140 ജീവനുകള്‍ പൊലിഞ്ഞ അങ്കമാലി കരയാംപറമ്പ് ജങ്ഷന് നവീകരണത്തിനും പദ്ധതിയുണ്ട്. വരാപ്പുഴ പാലത്തില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ ക്യാമറയും സ്പീഡ് റഡാറും ഏര്‍പ്പെടുത്താനും
തീരുമാനിച്ചിരുന്നു. ഫണ്ട് അനുവദിക്കാത്തതിനാല്‍ എല്ലാം മുടങ്ങി. 15 ലക്ഷം രൂപയാണ് അവസാനമായി അനുവദിച്ചത്; അതും 2011 ല്‍.
യഥാസമയം ഫണ്ടനുവദിച്ച് പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഒട്ടേറെ ജീവന് രക്ഷിക്കാനായേനെയെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: