പേട്ട: ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിക്കല്‍ റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വാര്‍ഡില്‍ വെളളമില്ല. രോഗികള്‍ ദുരിതത്തില്‍. ടാങ്കില്‍ നിന്ന് വെളളം പമ്പിംഗ് നടത്തിയിരുന്ന മോട്ടോര്‍ പമ്പ് തകരാറായതാണ് വെളളത്തിന് തടസ്സം നേരിടാന്‍ കാരണമായതായി പറയുന്നത്. നഴ്സിംഗ് സൂപ്രണ്ട് ഓഫീസിന് എതിരെയുളള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പിഎംആര്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പരസഹായം കൂടാതെ നടക്കാന്‍ സാധിക്കാത്ത രോഗികളാണ് ഇവിടെയുളളവയില് ഏറെയും. കൃത്യമായി വെളളം കിട്ടാതായിട്ട് രണ്ടാഴ്ചയോളമായെന്ന് രോഗികള്‍ പറയുന്നു.
രണ്ട് ദിവസത്തിലൊരിക്കല്‍ ഫയര്‍ഫോഴ്സ് വാഹനത്തില്‍ നിന്ന് വാര്‍ഡിലെ ചെറിയ ടാങ്കില്‍ വെളളം നിറയ്ക്കുമെങ്കിലും പ്രാധമികാവശ്യങ്ങള്‍ക്ക് പോലും തികയുന്നില്ല. പലപ്പോഴും രോഗികള്‍ക്ക് ശൗചാലയത്തില്‍ പോകേണ്ട സാഹചര്യത്തില്‍ അവശരായ രോഗികളേയും താങ്ങി താഴത്തെ വാര്‍ഡിലേയ്ക്ക് പോകേണ്ട അവസ്ഥയാണ് വാര്‍ഡ് ജീവനക്കാര്‍ നേരിടുന്നത്. വെളളത്തിന്റെ ലഭ്യത കുറവില്‍ വാര്‍ഡ് വൃത്തീയാക്കലും താളം തെറ്റിയതോടെ ഇവിടം ദുര്ഗന്ധത്തിലായിരിക്കുകയാണ്. വാര്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരുടെയടുത്ത് രോഗികള്‍ പരാതിപ്പെട്ടപ്പോള്‍ തകരാറായ മോട്ടോര്‍ പമ്പ് നന്നാക്കുമെന്നും പുതിയ പമ്പ് വാങ്ങുമെന്നുമാണ് പറയുന്നത്. എന്നാല്‍ രോഗികളെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വെളളത്തിന് കടുത്ത ക്ഷാമം നേരിട്ടിട്ടും മോട്ടോര്‍ പമ്പ് വാടകയ്ക്ക് എടുത്ത് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിക്കുകയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: