പാനൂര്‍: നോട്ടുനിരോധനത്തിന്റെ പേരില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിയും റിസര്വ്വ്ബേങ്കിനു മുന്നില്‍ ധര്‍ണ്ണാസമരം നടത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ ഹര്‍ത്താലും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ:പ്രകാശ്ബാബു പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന ഉത്തരമേഖലാ പ്രചരണജാഥയ്ക്ക് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ കാടിനുളളില്‍ നിന്നും വെടിയേറ്റു മരിച്ച മാവോയിസ്റ്റു തീവ്രവാദികളില്‍ നിന്നും പാക്കിസ്ഥാനില്‍ അച്ചടിച്ച അഞ്ചരലക്ഷം രൂപയുടെ കളളനോട്ടുകളാണ് പിടിച്ചത്. ഇങ്ങിനെ തീവ്രവാദ സംഘടനകള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ കളളനോട്ടുകള്‍ നിര്‍ബാധം ഉപയോഗിക്കുകയാണ്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനും,കണക്കില്ലാതെ സ്വത്തുക്കള്‍ വാരികൂട്ടുന്ന സാമ്പത്തിക മാഫിയകളെ പുറത്തു കൊണ്ടുവരാനുമാണ് നോട്ടുനിരോധനം നടപ്പാക്കിയത്.ഇവിടുത്തെ മുഖ്യമന്ത്രി രാജ്യപുരോഗതിയ്ക്കു വേണ്ടിയെടുത്ത തീരുമാനത്തിനെതിരെ സമരം ചെയ്യുകയാണ്. ഇതു ജനാധിപത്യത്തോടും, രാജ്യത്തോടും കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജയസദാനന്ദന്‍, എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്,വിജയന് വട്ടിപ്രം, സി.പി.സംഗീത, എന്‍.രതി, അഡ്വ:ഷിജില്ലാല് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.ധനഞ്ജയന് സ്വാഗതവും, രാജേഷ് കൊച്ചിയങ്ങാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: