കണ്ണൂര്‍: അമ്പതിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥി സംഘടനകളും ഭാഗമാകും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാര്ത്ഥിമേളയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ണൂരിലെത്തുന്ന കുഞ്ഞനുജന്മാര്ക്കും അനുജത്തിമാര്ക്കുമായി എല്ലാവിധ സൗകര്യങ്ങളുമൊരുക്കാന്‍ സഹകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
താമസ, ക്ഷേമ കമ്മിറ്റികളുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുക. പ്രധാനവേദികളിലുള്പ്പെടെ കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കും. കലോത്സവനടത്തിപ്പിനിടെ ആവശ്യമാകുന്ന വളണ്ടിയര്‍മാരെയും സജ്ജമാക്കും.
കണ്ണൂര്‍ ജില്ലയുടെ കൂട്ടായ്മ വിളംബരം ചെയ്യുന്ന തരത്തിലുള്ള എല്ലാ പരിപാടികള്‍ക്കും അകമഴിഞ്ഞ പിന്തുണ യോഗത്തില്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്ത ദിവസം വീണ്ടും വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: