കണ്ണൂര്‍: കളളപണക്കാരെ സംരക്ഷിക്കുന്ന മുന്നണികള്‍ വരുംതലമുറയെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. പാര്‍ട്ടി ഉത്തരമേഖലാ പ്രചാരണജാഥക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകന് കൂടിയായ അദ്ദേഹം.
4 ലക്ഷം കോടിയുടെ കളളപണം നോട്ടു നിരോധനത്തിനു ശേഷം ബേങ്കുകളില്‍ എത്തിയതായി ആര്‍ബിഐ വ്യക്തമാക്കി കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. സമാന്തര സാമ്പത്തിക വ്യവസ്ഥിതിയെ തുടച്ചു നീക്കാന്‍ ധീരമായ ചുവടുവെയ്പ്പാണ് നോട്ടുനിരോധനത്തിലൂടെ നരേന്ദ്രമോദി നടപ്പാക്കിയത്. എന്നാല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കളളപണക്കാര്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതു ഗൗരവകരമാണെന്നും, ജനങ്ങള്‍ ഇതു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പാവങ്ങളുടെ അന്നം മുട്ടിച്ച പിണറായി സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി നടത്തുന്ന ഈ സമരത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണം. കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടത്-വലത് മുന്നണികളുടെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മേഖലാ ജാഥക്ക് ശ്രീകണ്ഠപുരത്ത് നല്കിയ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. കെ.രഞ്ജിത്ത്, വി.കെ.സജീവന്, പി.സത്യപ്രകാശ്, എ.പി.ഗംഗാധരന്, കെ.വിജയകുമാര്‍, കെ.സഹദേവന്, ടി.വി.രമേശന്, ടി.വി.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനുമാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക് ശ്രമിച്ചതെന്ന് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. നോട്ട് നിരോധിച്ചത് വഴി കള്ളപ്പണം പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രി തോമസ് ഐസക് പ്രചരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് പറഞ്ഞത് നാല് ലക്ഷം കോടി കള്ളപ്പണം കണ്ടെത്തി എന്നാണ്. ഇത് പ്രാഥമികമായ കണക്കുകള്‍ മാത്രമാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരികയുള്ളൂ. നോട്ട് പിന്‍വലിച്ചത് കാരണം വിഷമിക്കുന്ന പാവപ്പെട്ടവരോട് അല്പമെങ്കിലും കരുണയുണ്ടായിരുന്നെങ്കില്‍ എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുകയായിരുന്നു വേണ്ടത്. അതിന് പകരം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ കടകള്‍ വഴി അരിവിതരണം നിര്‍ത്തിവെക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. മൂന്ന് മാസത്തേക്കുള്ള മൂന്ന് ലക്ഷത്തി നാല്പത്തിയയ്യായിരം ടണ്‍ അരി ഗോഡൗണുകളിലും പുറത്തുമായി കെട്ടിക്കിടന്നിട്ടും അവ വിതരണം ചെയ്യാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാതെ നോട്ട് അസാധുവാക്കലിനെ കുറ്റംപറയുകയും ജനങ്ങളെ പട്ടിണിക്കിടുകയുമായിരുന്നു. 2013ല്‍ പാസാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കാനാണ് ശ്രമിച്ചത്. അതേ നയം തന്നെയാണ് എല്‍ഡിഎഫും തുടരുന്നത്. പാവങ്ങളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും പുച്ഛമാണ്. അവരോട് കാട്ടുനീതിയാണ് ഇരുമുന്നണികളും കാട്ടുന്നതെന്നും ഇതിന് തടയിടാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷക സമൂഹത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് എ.എന്‍.രാധാകൃഷ്ണന് കുറ്റപ്പെടുത്തി. പാവങ്ങള്‍ക്ക് വേണ്ടി മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഗ്യാസ് കണക്ഷന്പദ്ധതി മറ്റുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് അത് നല്‍കാതെ പാവപ്പെട്ടവരോട് കാട്ടുനീതി കാണിക്കുന്ന ഭരണവര്‍ഗ്ഗം അവരുടെ അടുപ്പില്‍ മണ്ണ് വാരിയിടുകയാണ് ചെയ്യുന്നത്. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും കൊലപാതക രാഷ്ട്രീയം നിര്‍ത്താന്‍ തയ്യാറില്ലാത്ത സിപിഎം ഇന്ന് വീടിന് തീയിട്ട് കിടന്നുറങ്ങുന്നവരെപ്പോലും ചുട്ടു കൊല്ലുകയാണ്. കോടിയേരി ബാലകൃഷ്ണന് ചെഗുവേരയുടെ പ്രേതം പിടിപെട്ടിരിക്കുകയാണെന്നും രാധാകൃഷ്ണന് പറഞ്ഞു. ബിജെപി ഉത്തരമേഖലായാത്രക്ക് ഇരിട്ടിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: