കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഭരണകൂടത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ ഭരണം അലങ്കോലപ്പെട്ടിരിക്കുകയാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന പാര്‍ട്ടി ഉത്തരമേഖലാ ജാഥയുടെ ഇന്നലെ കണ്ണൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും അപമാനഭാരവുമായാണ് ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ച് രസം കണ്ടെത്തുന്ന ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. താനിരിക്കുന്ന കസേരയുടെ മഹത്വം ഓര്‍മ്മയില്ലാതെ എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് പെരുമാറുന്നതുപോലെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പെരുമാറുന്നത്. സംസ്ഥാന വിജിലന്‍സ് ഡയരക്ടറുടെ കൈകകള്‍ക്ക് വിലങ്ങുവെച്ചിരിക്കുകയാണ്. അതിനാല്‍ കേസുകളിലൊന്നും നീതിയും ന്യായവും പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ സര്‍ക്കാറിനെതിരെ സമര പരമ്പരകള്‍ അഴിച്ചുവിട്ട ഇടതുപക്ഷം കഴിഞ്ഞ കാലത്തെ കേസുകളെല്ലാം എന്തായി എന്ന് വ്യക്തമാക്കണം. എല്ലാം അടഞ്ഞ അധ്യായായി മാറിയിരിക്കുകയാണ്. കൊലയാളിയെ മന്ത്രിസഭയിലിരുത്തി ഭരണം മുന്നോട്ടുകൊണ്ടുപോവുകയാണ്.
ബിജെപിയെ നേരിടാന്‍ ഇടതു-വലത് മുന്നണികള്‍ ഒന്നിച്ച് അണിനിരക്കുകയാണ്. സംസ്ഥാന ഭരണപരാജയം മറച്ചുവെക്കാനാണ് കേന്ദ്രവിരുദ്ധ സമരങ്ങളുമായി ഇടതുപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്. ദേശീയതക്കും ജനാധിപത്യത്തിനുമെതിരെ കേരളത്തില്‍ ഇരുമുന്നണികളും കൈകോര്‍ക്കുകയാണ്, സഹകരണ മേഖലയെ രക്ഷിക്കണം, കള്ളപ്പണക്കാരെ പിടികൂടണം എന്നതാണ് ബിജെപിയുടെ നയം. അല്ലാതെ സഹകരണ മേഖലക്ക് ബിജെപി എതിരല്ല. പാവപ്പെട്ടവന് റേഷന്‍ നല്‍കാതെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഇവ വിതരണം ചെയ്യാന്‍ സമയമില്ലാത്ത സംസ്ഥാന ഭരണകൂടം ചങ്ങല കെട്ടാന്‍ ആഹ്വാനം ചെയ്യുകയാണ്. എന്നാല്‍ പഴഞ്ചന്‍ സമരമുറയായ ചങ്ങലകൊണ്ടൊന്നും കേരളത്തെ ഇനി പിടിച്ചുകെട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു. രാംദാസ് മണലേരി, വി.വി.രാജന്, പി.രഘുനാഥ്, കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: