വടകര: ദേശീയപാതയില്‍ സീയം ബസ് സ്റ്റോപ്പിനു സമീപം വിവാഹ വീട്ടിലെ മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ വടകര നഗരസഭാ ഹെല്‍ത്ത് വിഭാഗം നടത്തിയ അന്വേഷണത്തില്‍ മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പിഴയീടാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന് സമീപത്തുള്ള വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിന്റെ മാലിന്യങ്ങളാണ് കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തു തള്ളിയത്. ഈ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര നഗരസഭാ ആരോഗ്യ വിഭാഗവും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും സംയുക്തമായി മാലിന്യങ്ങള്‍ പരിശോധധിച്ചു. മാലിന്യത്തില്‍ നിന്നും ലഭിച്ച കല്യാണക്കുറി കവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ പിടികൂടാനായത്. കവറിന്മേല് എഴുതിയ അഡ്രസ്സ് കോഴിക്കോട് സ്വദേശിയുടേതായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.വീട്ടുകാരില്‍ നിന്നും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: