തൃശൂര്‍: കേരള ഹിന്ദൂസ് ഓഫ് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന് സമര്‍പ്പിച്ചു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാലമായ തൃശ്ശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉത്സവ സമാന അന്തരീക്ഷത്തില്‍ സാഹിത്യ രംഗത്തെ അതികായകന്മാരുടെ സാന്നിധ്യത്തില്‍ കെ എച്ച്എന്‍ എ പ്രസിഡന്റ് സുരേന്ദ്രന് നായര്‍ അവാര്‍ഡ് ഫലകം അക്കിത്തത്തിന് നല്കി.
പരമാദരപൂര്‍വ്വം, മുഴുവന്‍ അമേരിക്കന്‍ മലയാളികളുടെയും പ്രണാമം എന്ന നിലയില്‍ പുരസ്കാരം സാഭിമാനം സമര്‍പ്പിച്ചുകൊണ്ട് അക്കിത്തത്തിന്റെ ആയുരാരോഗ്യങ്ങള്‍ക്കായി അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതായി സുരേന്ദ്രന് നായര്‍ പറഞ്ഞു.കെ എച്ച്്് എന്‍ എ സാഹിത്യ സമിതിയംഗം വേണുഗോപാലമേനോന് പ്രശസ്തി പത്രം കൈമാറി.
പുരസ്ക്കാര സമര്‍പ്പണ ചടങ്ങ് വിമര്‍ശന സാഹിത്യത്തിലെ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉള്ക്കരുത്തുമായ ഡോ.എം.ലീലാവതിയാണ് ഉദ്്ഘാടനം ചെയ്തത്. ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതലെന്ന് ലീലാവതി പറഞ്ഞു. ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണെന്നും ലീലാവതി കൂട്ടിച്ചേര്‍ത്തു.കവിത്രയങ്ങള്, നാലപ്പാട്ട് നാരായണമേനോന്, ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍നായര്‍, ബാലാമണിയമ്മ, കുട്ടികൃഷ്ണമാരാര്, സുകുമാര്‍ അഴീക്കോട്, പി.കെ.നാരായണഭട്ടതിരി തുടങ്ങിയവരെല്ലാം ആര്‍ഷദര്‍ശനത്തിന്റെ വക്താക്കളായിരുന്നു.ഡോ.എം.ലീലാവതി പറഞ്ഞു.
മഹാകവിത്രയത്തെത്തുടര്ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ മഹാകവി അക്കിത്തം നാളെയുടെ വഴികാട്ടിയുമാണെന്ന് പുരസ്ക്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സി രാധാകൃഷ്ണന് അവാര്‍ഡ് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്ഗപാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിനിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരള മനസ്സില്‍ ഉണര്‍ത്തുന്ന ആധുനിക കവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണ്. ഭാരതീയ കാവ്യ സംസ്കൃതിയുടെ അഗ്നി അദ്ദേഹം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു.
ശ്രീമദ്മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത-പദാനുപദ-പരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയും ഭാരതീയദര്‍ശനത്തിന്റെ പരിമളവും പ്രസരിപ്പിക്കുന്നതിന് മഹാകവി അക്കിത്തം തന്റെ ഇതപര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യൂതം പരിശ്രമിച്ചുപോന്നതായി സി രാധാകൃഷ്ണന് പറഞ്ഞു.
മലയാളസാഹിത്യ ചരിത്ര വനത്തിലെ ഒറ്റയാന് മാടമ്പ് കുഞ്ഞുകുട്ടന്,ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ട പിന്നിട്ട ശ്രീകുമാരന്‍ തമ്പി,വിശേഷമായ ആലാപനരീതികൊണ്ട് കവിതയെ ജനപ്രിയമാക്കിയ കവി ശ്രേഷ്ഠന് വി.മധുസൂധനന്‍നായര്‍,ദൃശ്യഭാഷയ്ക്കും സംസ്കൃതം വഴങ്ങുമെന്നു തെളിയിച്ച ജി. പ്രഭ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.യഥാക്രമം കെ എച്ച് എന്‍ എ സ്ഥാപക പ്രസിഡന്റ് മന്മഥന് നായര്‍, വൈസ് പ്രസിഡന്റ് വിനോദ് ബാഹുലേയന്, മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, രാംദാസ് പിള്ള എന്നിവര്‍ ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
സാഹിത്യകാരന് ആഷാമേനോന് അക്കിത്തത്തെ പരിചയപ്പെടുത്തി. കെ എച്ച് എന്‍ എ സാഹിത്യ സമിതി കോര്‍ഡിനേറ്റര്‍ കെ.രാധാകൃഷ്ണന്‍നായര്‍ സ്വാഗതവും സമിതിയംഗം ഡോ സുശീല രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. അക്കിത്തം ചുരുങ്ങിയ വാക്കുകളില്‍ പ്രതിസ്പന്ദം നടത്തി. കലാമണ്ഡലത്തിലെ കലാകാരന്മാര് അവതരിപ്പിച്ച കലാസന്ധ്യയോടെയാണ് ചടങ്ങ് അവസാനിച്ചത്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: