മുംബൈ: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം പരിശീലന മത്സരത്തില്‍ അജിങ്ക്യ രാഹനെയുടെ കീഴിലായിരുന്നു ടീം ഇന്ത്യ ഇറങ്ങിയത്.
മുന്‍നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് ആറുവിക്കറ്റിന്റെ അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 48.5 ഓവറില്‍ 282 റണ്‍സിന് പുറത്തായിരുന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ക്യാപ്റ്റന്‍ രഹാനെ (91), ഷെല്‍ഡണ്‍ ജാക്സണ് (59), റിഷാബ് പന്ത് (59), സുരേഷ് റെയ്ന (45) എന്നിവരെല്ലാം ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 83 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. ജാക്സണ്-രഹാനെ സഖ്യം ഒന്നാം വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ജോണി ബെയിര്‍സ്റ്റോ (64), അലക്സ് ഹെയ്ല്‍സ് (51), എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. മധ്യനിര തകര്‍ന്നതോടെ ഇംഗ്ലണ്ട് 211/9 എന്ന നിലയില്‍ തകര്‍ന്നു.
അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (39), ഡേവിഡ് വില്ലി (38) യും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്പിലാണ് ഇംണ്ടിന്റെ സ്കോര്‍ 282 ല്‍ എത്തിയത്. ഇരുവരും ചേര്‍ന്ന് അവസാനം കൂട്ടിച്ചേര്‍ത്തത് 71 റണ്‍സ്.
ഇന്ത്യയ്ക്കുവേണ്ടി പര്‍വേസ് റസൂല്‍ മൂന്നും പ്രദീപ് സാങ്വാന്, അശോക് ദിന്‍ഡ, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: