വിദ്യാര്‍ത്ഥി പീഡനങ്ങളുടെ കൂത്തരങ്ങാണ് കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും. അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ പേടിപ്പിച്ചു നിര്‍ത്തുക. യൂണിഫോം, ടാഗ്, വസ്ത്രധാരണ രീതി, സംസാരം, സൗഹൃദം തുടങ്ങിയവയിലൊക്കെ വലിയ നിയന്ത്രണങ്ങളാണ് വച്ചിട്ടുള്ളത്. അനാവശ്യ ഫീസും അധിക ഫീസും ഇത്തരം കോളജുകളുടെ മുഖമുദ്രയാണ്.
വിദ്യാര്‍ത്ഥികളുടെ ഭാവി സമുജ്ജ്വലമാക്കേണ്ട വിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്ത് ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.
കോട്ടയത്ത് നാട്ടകം പോളി ടെക്നിക്ക് ഹോസ്റ്റലില്‍ ആറ് മണിക്കൂര്‍ നീണ്ട, സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിനാണ് തൃശ്ശൂര്‍ സ്വദേശി അവിനാശ് വിധേയനായത്. സംഭവത്തെ തുടര്‍ന്ന് കലാലയത്തില്‍നിന്നു പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതായി. കലാലയത്തിലെ ഹോസ്റ്റലില്‍നിന്ന് ജാതീയ അയിത്തം വരെ മറനീക്കി പുറത്തുവന്നു. ഹോസ്റ്റലിന്റെ ഒരു മുറിയിലും ഹാളിന്റെ ഭാഗത്തും ‘പുലയക്കുടില്‍’ എന്ന് നാമകരണം ചെയ്തത് നവോത്ഥാന കേരളത്തിന് അപമാനമായി.
ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്സിനായി ഓഗസ്റ്റിലാണ് അവിനാശ് ചേര്‍ന്നത്. കഴിഞ്ഞ രണ്ടിനാണ് അവിനാശടക്കമുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയായത്. രാത്രി ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി അവിനാശിനെ പീഡിപ്പിച്ചത്. നിര്‍ബന്ധിച്ച് മദ്യവും കുടിപ്പിച്ചു. മദ്യത്തിലെ വിഷാംശം മൂലവും ക്രൂരമായ മര്‍ദ്ദനവും കാരണം വൃക്ക തകരാറിലായി ഗുരുതരാവസ്ഥയിലാണ് ഇന്ന് ഈ പതിനേഴുകാരന്.
റാഗിങ് നടത്തിയ എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ (എല്ലാവരും എസ്എഫ്ഐ പ്രവര്‍ത്തകര്‍) കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. അവിനാശിനൊപ്പം റാഗിങ്ങിന് ഇരയായ എറണാകുളത്തുനിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലയ സമുദായാംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരകളായതിനു പിന്നാലെയാണ് ഹോസ്റ്റലിന്റെ ഒരു മുറിയിലും ഹാളിന്റെ ഭാഗത്തും ‘പുലയക്കുടില്‍’ എന്ന് എഴുതിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. വിവേചനത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ താമസിച്ചതും ദുരൂഹമായിരുന്നു.
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള നരുവാമൂട്ടിലെ ട്രിനിറ്റി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ആകാശിന്റെ ആത്മഹത്യയും വിദ്യാര്‍ത്ഥി പീഡനങ്ങളുടെ ഉദാഹരണമാണ്. കെടിയുവിലെ അശാസ്ത്രീയ ഈയര്‍ ബാക്ക് പരിഷ്ക്കാരമാണ് ആകാശിന്റെ ആത്മഹത്യക്ക് കാരണം.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ തൃശൂരിലെ പാമ്പാടി എഞ്ചിനീയറിങ് കോളജിലെ കോഴിക്കോട് നാദാപുരം സ്വദേശി, ജിഷ്ണു ‘വധ’ ത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്, യൂണിവേഴ്സിറ്റി പരീക്ഷയില്‍ അടുത്തിരുന്ന ആളുടെ പേപ്പറില്‍ നോക്കിയെഴുതിയെന്ന് ആരോപിച്ച് മാനേജ്മെന്റും അദ്ധ്യാപകരും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ്.
ജിഷ്ണുവിനെ വിദ്യാര്‍ത്ഥികള്‍ കാണുമ്പോള്‍ അവനു ജീവനുണ്ടായിരുന്നു. അവനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ രക്ഷിക്കാമായിരുന്നു. മറ്റൊരു വണ്ടിക്കായി അര മണിക്കൂറോളമാണ് അവര്‍ അവിടെ കാത്തിരുന്നത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും പ്രധാന വാര്ഡന് പോലും ആശുപത്രിയില്‍ വന്നില്ല. കോളജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. സ്വാശ്രയ കോളേജില്‍ നടന്ന ആത്മഹത്യ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറാണെന്ന് ഓരോ നിമിഷവും തെളിയിക്കപ്പെടുകയാണ്.
നെഹ്റു കോളജ് വര്‍ഷങ്ങളായി വിവാദങ്ങളുടെ നടുവിലാണ്. 2010 ല്‍ ഈ കോളജിന്റെ വനിതാ ഹോസ്റ്റലില്‍ പുരുഷ ജീവനക്കാര്‍ പരിശോധനക്ക് കയറിയത് ഏറെ പ്രതിഷേധവും വിവാദവുമായിരുന്നു. മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് അന്ന് ഹൈവേ ഉപരോധിച്ചത്. കഴിഞ്ഞ വര്‍ഷം ക്ലാസില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ഒരു വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചാണു പ്രശാന്ത് എന്ന അദ്ധ്യാപകന് കലിപ്പു തീര്‍ത്തത്. മൂന്നുതവണയാണ് ഇയാള്‍ വിദ്യാര്‍ത്ഥിയെ അടിച്ചത്. പിറ്റേന്ന് അദ്ധ്യാപകന് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. ബഹിഷ്കരിച്ചവരെ അറ്റന്ഡസ്, ഇന്റേണല്‍ മാര്‍ക്ക് എന്നിവയുടെ കാര്യം പറഞ്ഞു മാനേജ്മെന്റ് ഭീഷണിപ്പെടുത്തി.
ഭീഷണി വകവെയ്ക്കാത്തവരെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും നല്‍കാതെ കോഴ്സ് നിര്‍ത്തിച്ചു. ഈ സംഭവത്തെ തുടര്‍ന്നു പ്രതിഷേധിക്കാന്‍ വരെ കുട്ടികള്‍ക്കു പേടിയാണ്. ബാക്ക് ലോഗിന്റെ (സപ്ലിമെന്ററി എക്സാം) എണ്ണം കൂടുതലായതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ റോള്‍ നമ്പറില്‍ നിന്നൊഴിവാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചു. പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നായിരുന്നു മാനേജ്മെന്റ് തീരുമാനം. ഇതിനെതിരെ വിദ്യാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാലയില്‍ പോയി ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ സര്‍വകലാശാലയില്‍ പോയതടക്കമുള്ള തിയതികളിലെ അറ്റന്‍ഡന്‍സ് കൊടുക്കാതെ വിദ്യാര്‍ത്ഥിയെ റോള്‍ നമ്പറില്‍നിന്ന് നീക്കുകയാണ് മാനേജ്മെന്റ് ചെയ്തത്.
ഒരു കുട്ടി കോപ്പി അടിച്ചാല്‍ അത് എക്സാം സെല്ലാണു കൈകാര്യം ചെയ്യേണ്ടത്. ജിഷ്ണു കോപ്പി അടിച്ചുവെന്ന് ഇന്‍വിജിലേറ്റര്‍ അറിയിച്ചപ്പോള്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും കോളജ് പിആര്‍ഒയായ സഞ്ജിത്തും എക്സാം സെല്ലിന്റെ ചുമതലയുള്ള രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് പരീക്ഷാ ഹാളില്‍ വന്നു ജിഷ്ണുവിനേയും മറ്റൊരു വിദ്യാര്‍ത്ഥിയേയും പരിഹസിച്ചതും ചീത്തവിളിച്ചതും. കോളജ് പിആര്‍ഒയ്ക്കു പരീക്ഷാ ഹാളിലെന്താണു കാര്യമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടും കോളജ് അധികൃതരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ മാറ്റമില്ല. സംഭവം നടന്നയുടനെ ജിഷ്ണുവിന്റെ ബാച്ചിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വീടുകളിലേക്കു പറഞ്ഞുവിടുകയാണ് മാനേജ്മെന്റ് ചെയ്തത്. പലരും പേടികൊണ്ടു പുറത്തിറങ്ങുന്നില്ല. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത്.
വിദ്യാര്‍ത്ഥി പീഡനങ്ങളുടെ കൂത്തരങ്ങാണ് കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും. അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ പേടിപ്പിച്ചു നിര്‍ത്തുക, യൂണിഫോം, ടാഗ്, വസ്ത്രധാരണ രീതി, സംസാരം, സൗഹൃദം തുടങ്ങിയവയിലൊക്കെ വലിയ നിയന്ത്രണങ്ങളാണ് വച്ചിട്ടുള്ളത്. അനാവശ്യ ഫീസും അധിക ഫീസും ഇത്തരം കോളജുകളുടെ മുഖമുദ്രയാണ്. സര്‍ക്കാരിലും ഉന്നതരിലും വലിയ ബന്ധങ്ങളുള്ള മാനേജ്മെന്റുകള്‍ അഡ്മിഷനില്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. മാനസികമായും ശാരീകമായും നിരവധി വെല്ലുവിളികളാണ് ചില മാനേജ്മെന്റുകള്‍ ചെയ്യുന്നത്.
അടൂര്‍ എച്ച്ആര്‍ഡി കോളജിലെ രണ്ടാം വര്‍ഷം എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിനി രജനി വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡിന്റെ മുകളില്‍നിന്ന് ചാടി മരിച്ചത് കേരളത്തിന്റെ നെഞ്ചകം പിളര്‍ന്നു. കേരളം ഉടനീളം രജനിക്കായി ശബ്ദമുയര്‍ന്നു. പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. അന്നത്തെ പ്രതിപക്ഷമാണ് ഇന്നത്തെ ഭരണപക്ഷം. ഈ ഭരണ പക്ഷത്തിന്റെ കീഴിലാണ് കേരളത്തിലെ കലാലയങ്ങളിലാകമാനം വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അരങ്ങേറുന്നത്. സമീപകാലത്ത് നടന്ന വിദ്യാര്‍ത്ഥി പീഡനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം ഇടതുപക്ഷക്കാരായിരുന്നു.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. കാലടി, പയ്യന്നൂര്‍, എംജി, മുട്ടം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. കമ്മ്യൂണിസത്തിന്റെ ‘ക്ലാസ് വാര്’ പാലക്കാട് വിക്ടോറിയ കോളജില്‍ എസ്എഫ്ഐ നടത്തിയത് വനിതാ പ്രിന്‍സിപ്പലിന് കുഴിമാടം ഒരുക്കിയായിരുന്നു. ദേശീയ ആഘോഷങ്ങളിലൊന്നായ ഹോളി സ്ത്രീ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്, ദേശീയ പതാക കത്തിക്കല്‍, ദേശീയ ചിഹ്നത്തെ അപമാനിക്കല്‍, അഫ്സല് ഗുരു അനുസ്മരണം തുടങ്ങി നിരവധി വിഘടനവാദ പരിപാടികള്‍ക്ക് ഇടത് പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുകയാണ്. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ്, കുന്നംകുളം പോളിടെക്നിക്ക്, ഒറ്റപ്പാലം എന്‍എസ്എസ് കോളജ് മുതലായ കലാലയങ്ങളില്‍ എസ്എഫ്ഐ ഇറക്കിയ മാഗസിനുകള്‍ സാമൂഹിക സദാചാര രാജ്യ വിരുദ്ധമായിരുന്നു.
കേരള വിദ്യാഭ്യാസ മോഡലിനെക്കുറിച്ച് നമുക്ക് വിദേശ രാജ്യങ്ങളില്‍ പോയി പ്രസംഗിക്കാം. രജനിക്ക് ലഭിക്കേണ്ട നീതി നാളിതുവരെ ലഭിച്ചട്ടില്ല. യഥാര്‍ഥത്തില്‍ നീതി ലഭിക്കേണ്ടത് കേരളീയ പൊതുബോധത്തിനാണ്. ഒരു വിദ്യാര്‍ത്ഥിയും റാഗ് ചെയ്യപ്പെടാന്‍ പാടില്ല. ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യരുത്. പോലീസ് സ്റ്റേഷനുകളിലെ പോലെ ഇടിമുറികളും പുലയ കുടികളും ഇനി ഉണ്ടാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: